print edition സമുദ്രോൽപ്പന്ന കയറ്റുമതിയിൽ കുതിച്ച് കേരളം

എ ഐ നിർമിത ചിത്രം
കൊച്ചി: രാജ്യത്തെ സമുദ്രോൽപ്പന്ന കയറ്റുമതിയിൽ കേരളത്തിന് മികച്ച നേട്ടം. കേരളത്തിന്റെ കയറ്റുമതി 2025–26 സാമ്പത്തികവർഷം 6941 കോടിയിൽനിന്ന് 8466.77 കോടിയായി വർധിച്ചു.
രാജ്യത്ത് മൂന്നാംസ്ഥാനത്താണ്. കൊച്ചി തുറമുഖം വഴി 7285.40 കോടിയുടെ 1,79,696 മെട്രിക് ടൺ സമുദ്രോൽപ്പന്നമാണ് കയറ്റുമതി ചെയ്തത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
സമുദ്രോൽപ്പന്ന കയറ്റുമതിയിൽ രാജ്യം റെക്കോഡ് നേട്ടം കൈവരിച്ചു. 73,890.46 കോടിയുടെ 19.72 ലക്ഷം മെട്രിക് ടൺ സമുദ്രോൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. മുൻവർഷം ഇത് 16.98 ലക്ഷം മെട്രിക് ടണ്ണായിരുന്നുവെന്ന് സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ പി ജവഹർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശീതീകരിച്ച ചെമ്മീനാണ് ഏറ്റവുമധികം കയറ്റുമതി ചെയ്തത്– 7,92,647 മെട്രിക് ടൺ. ഇതിലൂടെ 49,037.93 കോടി നേടി. ആകെ സമുദ്രോൽപ്പന്ന കയറ്റുമതി വരുമാനത്തിന്റെ 40.19 ശതമാനമാണിത്.
അമേരിക്കയും ചൈനയുമാണ് പ്രധാന ഇറക്കുമതിക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം അമേരിക്ക 2,56,128 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,69,505 മെട്രിക് ടണ്ണും യൂറോപ്യൻ യൂണിയൻ 1,35,599 മെട്രിക് ടണ്ണും വാങ്ങി. ചെമ്മീൻ കയറ്റുമതി മൂല്യം 13.16 ശതമാനം വർധിച്ചു. ശീതീകരിച്ച മത്സ്യമാണ് കയറ്റുമതിയിൽ രണ്ടാംസ്ഥാനത്ത് (5658.37 കോടി).
സമുദ്രോൽപ്പന്നങ്ങളുടെ ആകെ കയറ്റുമതിയിലും അമേരിക്കയാണ് ഇന്ത്യയുടെ പ്രധാനവിപണി. ചുങ്കം പ്രതിസന്ധിമൂലം അമേരിക്കയിലേക്കുള്ള കയറ്റുമതി മുൻവർഷത്തേക്കാൾ 10.82 ശതമാനം കുറഞ്ഞു. എങ്കിലും 20,263.27 കോടിയുടെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്‌ത അമേരിക്ക മൂല്യത്തിൽ ഒന്നാംസ്ഥാനത്ത് തുടർന്നു. 4,90,369 മെട്രിക് ടൺ ഇറക്കുമതി ചെയ്ത ചൈനയാണ് അളവിൽ മുന്നിൽ.











0 comments