സ്‌കൂൾ സമയമാറ്റം; ഹൈസ്‌കൂളിൽ അധിക അരമണിക്കൂർ തുടരും

പ്രതീകാത്മക ചിത്രം

ബിജോ ടോമി
Published on May 23, 2026, 12:54 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചത് പുതിയ അധ്യ യന വർഷവും തുടരും. സ്‌കൂൾ കലണ്ടർ പ്രകാരം 197 സാധാരണ പഠനദിനങ്ങളാണ് 2026–27 അധ്യയനവർഷമുള്ളത്. ആകെ 985 മണിക്കൂർ. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും പ്രകാരം ഹൈസ്‌കൂളിൽ 220 ദിവസം അല്ലെങ്കിൽ 1100 മണിക്കൂറാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് ഉറപ്പാക്കുന്നതിനാണ് മുൻവർഷത്തെ രീതി പിന്തുടരുക.
വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് അര മണിക്കൂർ അധികം ക്ലാസ്. രാവിലെ 15 മിനുട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധികസമയം ഉൾപ്പെടുത്തി കഴിഞ്ഞവർഷം പിരീഡ് ക്രമീകരിച്ചിരുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 800 മണിക്കൂറും യുപി ക്ലാസുകളിൽ ആയിരം മണിക്കൂറുമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. എൽപിയിൽ നിലവിലെ പ്രവൃത്തിദിനങ്ങൾ മതിയാകും. യുപിയിൽ 15 മണിക്കൂറിന്റെ കുറവുണ്ട്. ഇത് മൂന്ന് ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കി പരിഹരിക്കും. ഹൈസ്‌കൂളിൽ ആറു ശനിയാഴ്ച പ്രവൃത്തിദിനമാക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ 2024 ആഗസ്തിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്‌സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം സമയമാറ്റം നടപ്പാക്കിയത്. പ്രായോഗിക പ്രശ്‌നങ്ങൾ അറിയാമായിരുന്നിട്ടും കോൺഗ്രസ്, ലീഗ് അനുകൂല അധ്യാപക സംഘടനകൾ ഇത് വലിയ വിവാദമാക്കി. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ അന്ന് പ്രതിഷേധിച്ചവർ പിന്നോട്ടുപോയി.











0 comments