ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണവിതരണത്തിൽ വീഴ്ച; മന്ത്രി എ പി അനിൽകുമാർ

തിരുവനന്തപുരം: ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ചു റവന്യു മന്ത്രി എ പി അനിൽകുമാർ. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിയുന്നത്ര നേരത്തെ വിതരണം ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മിന്നൽ പ്രളയവും കനത്ത മഴയും മുൻകാലങ്ങളിൽ അനുഭവപ്പെട്ട സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ വരെ ജാഗ്രതാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കാലവർഷം അവസാനിക്കുന്നതുവരെ ഈ സംവിധാനം ശക്തമായി തുടരുമെന്നും മന്ത്രി പറയുമ്പോഴും പല ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം എത്തുന്നത് വൈകുകയും ഉൾകൊള്ളാവുന്നതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നുവെന്ന പരാതികളുമുണ്ട്.
മൺസൂൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് യോഗം ചേർന്നിരുന്നുവെന്നും, കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി കാത്തുനിൽക്കാതെ ഏത് അടിയന്തര സാഹചര്യവും താഴെത്തട്ടിലേക്ക് ഉടൻ കൈമാറണമെന്ന നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞുവെങ്കിലും ഇതിനെല്ലാം വിരുദ്ധമായി ഡിസാസ്റ്റർ മാനേജ്‍മെന്റ് സംവിധാനത്തിലെ പാളിച്ചകളാണ് കേരളം ഇന്നലെ മുതൽ കണ്ടുകൊണ്ടിരിക്കുന്നത്
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ എല്ലാ മുൻകരുതൽ നടപടികളും തുടരുകയാണെന്നും നിലവിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച് കേരളത്തിൽ 3 ,4 തീയതികളിൽ മഴ കുറയുകയും അഞ്ചാം തീയതി മഴ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിൽ 74 സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഒരു സ്ഥലത്ത് മാത്രമാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിൽ 350 മില്ലീമീറ്ററിലധികം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പുകളാണ് നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും, കൂടുതൽ കൃത്യതയുള്ളതും മുൻകൂട്ടിയുള്ളതുമായ മുന്നറിയിപ്പ് സംവിധാനം കേന്ദ്രത്തിൽ നിന്ന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് തകർന്ന റോഡുകൾ പുനസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കിയതായും ചില പ്രദേശങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ പൊതുവേ നിയന്ത്രണവിധേയമാണെന്നും കാലവർഷക്കെടുതിയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ധനസഹായം നൽകുമെന്നും, വീടുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്ക് നഷ്ടം സംഭവിച്ചവർക്ക് സഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.










0 comments