print edition കേന്ദ്ര അവഗണനയ്‌ക്കെതിരെ കരിദിനം ആചരിച്ച് കേരളം

തിരുവനന്തപുരം
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്‌ച കരിദിനം ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ പ്രാദേശികമായി കരിങ്കൊടി കെട്ടിയും പ്രകടനങ്ങളും യോഗങ്ങളും നടത്തിയുമായിരുന്നു പ്രതിഷേധം. എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ പ്രയാണം നടത്തുന്ന ഇടങ്ങളിൽ പ്രതിഷേധം അടുത്തദിവസമാണ്.
കേന്ദ്ര ബജറ്റിൽ കേരളത്തിനായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പുള്ള ബിജെപി പ്രചാരണം. എന്നാൽ, പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. രാഷ്‌ട്രീയ ശത്രുതയോടെയുള്ള കേന്ദ്രസർക്കാർ നയം കേരളത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ബജറ്റോടെ വ്യക്തമായി. ഇതിനെതിരായാണ് ഗ്രാമനഗര വ്യത്യാസമില്ലാതെ പ്രതിഷേധമുയർന്നത്.
രാജ്യത്തിന്റെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനമുണ്ട് എന്ന് കേന്ദ്രസർക്കാരിനെ ഓർമിപ്പിക്കുന്നതായി പ്രതിഷേധം. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധത്തിനെതിരെ 2024 ഫെബ്രുവരി എട്ടിന് ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തിയിരുന്നു. കേരളത്തിലെ പ്രതിപക്ഷം ബഹിഷ്‌കരിച്ചെങ്കിലും രണ്ട് മുഖ്യമന്ത്രിമാരുൾപ്പെടെ നിരവധി പ്രതിപക്ഷ പാർടികളുടെ പ്രതിനിധികളും പ്രക്ഷോഭത്തിൽ പങ്കെടുത്തു. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് ജനുവരി 12ന് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹം നടത്തിയിരുന്നു.










0 comments