തുന്നിക്കെട്ടൽ പോലും മൊബൈൽ വെട്ടത്തിൽ; ആശുപത്രികളിലും പ്രതിസന്ധി

ചേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ടോർച്ചിലെ വെളിച്ചത്തിൽ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ
തിരുവനന്തപുരം: തുടർച്ചയായി മുന്നറിയിപ്പില്ലാതെ വരുന്ന വൈദ്യുതി നിയന്ത്രനിൽ വലഞ്ഞ് കേരളം. ആശുപത്രികളിലും നിരന്തരമായി പവർ ഓഫ് ആവുകയും ഓൺ ആവുകയും ചെയ്യുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലയിടത്തും അത്യാധുനിക ഉപകരണങ്ങൾക്ക് പോലും തകരാറ് സംഭവിക്കുന്ന സ്ഥിതിയാണ്.
പ്രാദേശികമായി കൂടുതലാളുകൾ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും പല രോഗങ്ങളുമായി വരുന്ന ജനങ്ങൾ വിയർത്ത് ഇരുട്ടത്ത് കാത്തിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. തുന്നിക്കെട്ടൽ പോലുള്ള നടപടികൾ മെഴുകുതിരിയുടെയും എമർജൻസി ലാംപിന്റെയും വെട്ടത്തിൽ ചെയ്യേണ്ട സ്ഥിതിയാണ്.
മുൻകൂട്ടി അറിയിക്കാതെയുള്ള പവർ കട്ട് ആയതിനാൽ പലപ്പോഴും ചികിത്സയുടെ നടുവിലായിരിക്കും കറന്റ് പോകുക. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ജൂലൈയിൽ പാലോട് സിഎച്ച്‍സിയിൽ രോഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നികെട്ടിയ സംഭവത്തിൽ അര മണിക്കൂർ കഴിഞ്ഞ് തുന്നിക്കെട്ടിയാൽ മതിയെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
പവർകട്ടുണ്ടെങ്കിൽ അതിന് ശേഷം സർജറി നടത്തണം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മൊബൈൽ ടോർച്ച് ഉപയോഗിക്കരുതെന്നും ജനറേറ്റർ ഉപയോഗിക്കണമായിരുന്നു എന്നുമുള്ള ന്യായങ്ങൾ പറഞ്ഞ് മന്ത്രി തടിതപ്പുകയായിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി.
സെപ്റ്റംബറിലും പ്രതിസന്ധി അവസാനിക്കാനിടയില്ലെന്നാണ് കെഎസ്ഇബിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും പറഞ്ഞത്. വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരുകയാണെങ്കിൽ ആശുപത്രികളുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലേക്ക് പോകുമെന്നാണ് നിലവിലെ സ്ഥിതിയിൽ നിന്ന് വ്യക്തമാകുന്നത്.









0 comments