വന്ദേമാതരം ആലപിച്ചതിനെതിരായ പ്രതിഷേധം; എസ്എഫ്ഐ നേതാവിനെ ക്യാമ്പസിൽ കയറി അറസ്റ്റ് ചെയ്തു

പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തല്ലിചതയ്ക്കുന്നു, ജോയൽ തോമസ്
തിരുവനന്തപുരം: എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ കോളേജ് ക്യാമ്പസിൽ കയറി പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. സർക്കാരിന്റെ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാരോപിച്ചാണ് അറസ്റ്റ്. കണ്ണൂർ കൃഷ്‌ണമേനോൻ ഗവ. വനിതാ കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെയാണ് മഫ്‌തിൽ എത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ടീം ജോയലിനെ കസ്റ്റഡിയിൽ എടുത്തത്.
വനിതാ കോളേജിൽ വിദ്യാർഥികളുടെ മുൻപിൽവെച്ച് വെള്ളി പകൽ 11 മണിയോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് ജോയലിനെ അറസ്റ്റ് ചെയ്തത്. കോളേജിലെ പ്രവർത്തകർക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തവേ ജോയലിനെ വളഞ്ഞിട്ട് ബലം പ്രയോഗിച്ച് ജീപ്പിൽകയറ്റി കൊണ്ടുപോവുകയായിരുന്നു. ജോയലിനെ കണ്ണൂരിൽ എവിടെയും സ്‌റ്റേഷനിൽ ഹാജരാക്കാതെ നേരിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ജോയലിനെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എസ്എഫ്ഐ പറഞ്ഞു. സെപ്തംബർ 2നാണ് വന്ദേമാതരം പൂർണമായി ആലപിച്ച് സംഘപരിവാറിനോട് കീഴ്പ്പെട്ട സർക്കാരിനെതിരെ എസ്എഫ്ഐ സമരം ചെയ്തത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി കെഎസ്‍യു നടത്തിയ നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും എസ്എഫ്ഐ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും എസ്എഫ്ഐ കൂട്ടിച്ചേർത്തു.









0 comments