കേരളം ഇരുണ്ടകാലത്തിലേക്ക്; ഇന്നും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി. കടുത്ത മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
ചൂട് കൂടിയതോടെ വൈദ്യുതിയുടെ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. ആവശ്യകത കുത്തനെ ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്നുണ്ട്. ഇന്നത്തെ ആകെ ഉപഭോഗം സാധാരണ ദിവസങ്ങളേക്കാൾ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി വിപണിയിൽ നിന്ന് ലഭ്യമായില്ലെങ്കിൽ മാത്രമേ നിയന്ത്രണത്തിലേക്ക് കടക്കൂ. വൈകുന്നേരത്തെ പീക്ക് സമയത്ത് (വൈകിട്ട് 6 മുതൽ രാത്രി 11 വരെ) ചില പ്രദേശങ്ങളിൽ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി ആലോചിക്കുന്നത്.
ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിച്ച് സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു. മഴ കുറവായതിനാലാണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. അതേസമയം, മഴ കൂടുതലായതുകൊണ്ടാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പരക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.










0 comments