'മടയിൽകയറി പൊക്കി' കേരള പൊലീസ്; ഐടി പാർക്ക് പോലെ സംവിധാനം, ഫോണിന് പകരം സിം ബോക്സുകൾ

ഇൻസ്റ്റന്റ് ഫണ്ട്സ് ലോൺ ആപ്പ് സംഘത്തിന്റെ ഓഫീസ് (ഇടത്), പിടികൂടിയ സിം കാർഡുകൾ (വലത്)
നോയിഡ/കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരെ അതിസാഹസികമായാണ് ഉത്തർപ്രദേശിലെ നോയിഡയിൽ വച്ച് കേരള പൊലീസ് പിടികൂടിയത്. വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള പൊലീസിന്റെ മികവാർന്ന അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്താൻ സാധിച്ചു. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്ഐ. മിഥുൻ എസ് വിയുടെ നേതൃത്വത്തിൽ സിപിഒമാരായ കെ സുനിൽ, പി കെ ദിജിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നോയിഡ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
നോയിഡയിൽ നിന്ന് പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാർ
ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. നിതിൻ രാജിന്റെ അധ്യാപിക നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. നിതിൻ രാജ് ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു.
ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസ്സിലാക്കി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.










0 comments