ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം

ആറ്പേരിലൂടെ ജയി വീണ്ടും ജനിക്കുന്നു; എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലെത്തിച്ചു

jayi

ജയി ജയകുമാർ

വെബ് ഡെസ്ക്

Published on Apr 09, 2026, 06:34 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശിയായ ജയി ജയകുമാറിന്റെ(35) ഹൃദയം, രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജയിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചത്. ജയിയുടെ ഹൃദയം തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് വഴി കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചു. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനി 14 വയസുകാരിയിലാണ് ജയിയുടെ ഹൃദയം ഇനി മിടിക്കുക.


തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.47ഓടെയാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ പറന്നുയർന്നത്. 2.42നോടെ ഹെലികോപ്റ്റർ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലാൻഡ് ചെയ്തു. അവിടെ നിന്ന് റോഡ് മാർഗമാണ് ഹൃദയം മിനിറ്റുകൾക്കുള്ളിൽ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 4.05ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന വൃക്ക, ഉടൻ തന്നെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗിയിൽ വെച്ചുപിടിപ്പിക്കും.


ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. രണ്ടുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന ആറാമത്തെ അവയവദാനമാണിത്. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാർക്കിൽ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ജയി ജയകുമാർ. ഇന്നലെ കിംസ് ആശുപത്രിയിൽ വെച്ചാണ് ജയിയ്ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഏഴ് വയസുള്ള പൃഥ്വിഷ് ആണ് മകൻ. അച്ഛൻ ജയകുമാർ, അമ്മ അംബിക ജയകുമാർ. സഹോദരി ജയു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home