print edition മഴ ശക്തമാകുന്നു; 5 മരണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനിടെ കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ചു. കാസർകോട് ശക്തമായ മഴയിൽ അഡൂർ പിഎച്ച്സിക്ക് സമീപം മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു.
ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ദേലംപാടി പഞ്ചായത്തിലെ അഡൂർ പൊനോരത്തെ അബൂബക്കറിന്റെയും -സൗദയുടെയും മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്. അയൽവാസി മുഹമ്മദ് വാഹിസിന് (14) പരിക്കേറ്റു. ശനി വൈകിട്ട് 4.45നാണ് സംഭവം.
അയൽവാസിയുടെ വീടിന്റെ മതിലിനോട് ചേർന്ന് ചെറിയ കൂരകെട്ടി വഴിയോരക്കച്ചവടം നടത്തുകയായിരുന്ന കുട്ടികൾക്കുമേലാണ് മതിൽ ഇടിഞ്ഞു വീണത്.
കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വീട്ടമ്മയും മകനും മരിച്ചു. പേരാമ്പ്ര പാലേരി തോട്ടത്താങ്കണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട അണ്ടിക്കുന്നുമ്മൽ ശിവനന്ദും (ഏഴ്) രക്ഷിക്കാൻ ചാടിയ അമ്മ രമ്യ(35) യുമാണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
കൈതേരിമുക്ക് മോങ്ങൻപാറ ഭാഗത്ത് വൈകിട്ട് അഞ്ചോടെയാണ് അപകടം. സുബിഷാണ് ശിവനന്ദിന്റെ അച്ഛൻ. തൃശൂർ മണലൂരിൽ വെള്ളി രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് മരംമുറിത്തൊഴിലാളിയായ യുവാവ് മരിച്ചു.
മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന തൃപ്രണത്ത് പരേതനായ സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ്.










0 comments