print edition അവയവ വിൽപ്പന റാക്കറ്റ്; മുഹമ്മദ് നജീബ് നിരവധി കേസിൽ പ്രതി

കൊച്ചി: അവയവ വിൽപ്പന റാക്കറ്റിലെ സംസ്ഥാനത്തെ മുഖ്യ ആസൂത്രകൻ മുഹമ്മദ് നജീബ് കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. 2017ൽ മംഗളൂരുവിൽ ഗുണ്ടാസംഘത്തലവൻ കാലിയ റഫീഖിനെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ പ്രതിയാണിയാൾ. വിവിധ ജില്ലകളിലായി സാന്പത്തിക തട്ടിപ്പ്, പിടിച്ചുപറി, മോഷണം, കുട്ടികളെ ഉപദ്രവിക്കൽ ഉൾപ്പെടെ 12 കേസുകൾ ഇയാളുടെ പേരിലുണ്ട്.
2023 മുതലാണ് മുഹമ്മദ് നജീബ് അവയവ റാക്കറ്റിൽ സജീവമാകുന്നത്. അതിവേഗം ഇയാൾ സംഘത്തിലെ പ്രധാനിയായി. ക്രമിനൽ പശ്ചാത്തലം ഉൾപ്പെടെ ഇതിന് തുണയായി. ഇയാളുടെ പാസ്‌പോർട്ട്, മൊബൈൽ ഫോണുകൾ എന്നിവ അന്വേഷകസംഘം പിടിച്ചെടുത്തിട്ടുണ്ട്. നിരവധി വ്യാജരേഖകളും ഹാർഡ്‌ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ലഭിച്ചു.
ഇതുവരെയുള്ള അന്വേഷണത്തിൽ ഇയാൾവഴി വൃക്ക നൽകിയവരും വാങ്ങിയവരുമായുള്ള 30ലധികം വ്യക്തികളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഇവരിൽനിന്ന് വിവരം ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. വൃക്ക നൽകിയിട്ടുണ്ടെന്നും എന്നാൽ, പണമിടപാട് നടന്നിട്ടില്ലെന്നുമാണ് ദാതാക്കളുടെ മൊഴി.
ഒപ്പം ജോലിചെയ്‌തിരുന്നവർ, സുഹൃത്തുക്കൾ എന്ന തരത്തിലുള്ള ബന്ധമാണ് തമ്മിലുള്ളതെന്ന് ദാതാക്കളും സ്വീകർത്താക്കളും ഒരുപോലെ പറയുന്നു. മുഹമ്മദ് നജീബിനെ പരിചയമുണ്ടെന്നും അവയവദാനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കിനൽകിയത് ഇയാളാണെന്നും ചിലർ പൊലീസിനോട് പറഞ്ഞു.
ആരും പരാതി നൽകാൻ തയ്യാറായിട്ടില്ല. കേസിൽ പ്രതിയാകുമെന്ന് ഭയന്നാണിത്.
എന്നാൽ, വ്യാജരേഖ ചമച്ചത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ റാക്കറ്റിലെ മുഴുവൻപേരെയും പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.










0 comments