കേരളം വികസനത്തിന്റെയും സമാധാനത്തിന്റെയും മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം : പത്ത് വർഷം മുമ്പ് കെടുകാര്യസ്ഥതയിലും അഴിമതിയിലും തകർന്നുപോയ കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭരണരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. സ്മാർട്ടായ വില്ലേജ് ഓഫീസുകളും ഹൈടെക് സ്കൂളുകളും നമ്മുടെ മാറ്റത്തിന്റെ അടയാളങ്ങളാണ്. വികസനത്തിന്റെ സ്വാദ് അറിയാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർന്നു. 2016-ന് മുമ്പ് കുട്ടികൾ കൊഴിഞ്ഞുപോയിരുന്ന സ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നു. മികച്ച നൈപുണ്യ വികസനത്തിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ സഹായിക്കാതെ കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ച് കേരളത്തെ ദ്രോഹിക്കുമ്പോൾ ഇതിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ കോൺഗ്രസ് എം.പിമാർക്ക് കഴിഞ്ഞില്ല. ബിജെപിയുടെ അതേ നയം തന്നെയാണ് കോൺഗ്രസിനും.
കേരളം സംഘപരിവാറിനെയും ആർഎസ്എസിനെയും സ്വീകരിക്കാത്തതിന്റെ പകയാണ് കേന്ദ്രം കാട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുക്കളയിൽ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്കാരം കേരളത്തിലില്ല. ഇവിടെ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാം. കഴിഞ്ഞ 10 വർഷമായി കേരളം വർഗീയ കലാപങ്ങളിൽ നിന്ന് മുക്തമാണ്. മാരീച വേഷത്തിൽ വാഗ്ദാനങ്ങളുമായി വരുന്ന വർഗീയ ശക്തികളെ തിരിച്ചറിയണം.
2016ൽ കോൺഗ്രസ് വോട്ടുകൾ മറിച്ചതിലൂടെയാണ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത്. എന്നാൽ 2021ൽ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിക്കുകയും വി ശിവൻകുട്ടിയിലൂടെ അത് നടപ്പിലാക്കുകയും ചെയ്തു. വി ശിവൻകുട്ടിയെ വീണ്ടും വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.











0 comments