27 കമ്പനികളുമായി താൽപ്പര്യപത്രം ഒപ്പിട്ടു, ലോക സാമ്പത്തിക ഫോറത്തിൽനിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത് ആദ്യം
print edition നിക്ഷേപമെത്തും 1.18 ലക്ഷം കോടി ; ലോക സാമ്പത്തികഫോറത്തിൽ തിളങ്ങി കേരളം

തിരുവനന്തപുരം
ദാവോസിൽ നടന്ന ലോക സാമ്പത്തികഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപ്പര്യപത്രം ഒപ്പുവച്ച് കേരളം. അമേരിക്ക, യുകെ, ജർമനി, സ്‌പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുമായാണ് 14 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള താൽപ്പര്യപത്രങ്ങൾ ഒപ്പുവച്ചത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽനിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ 27 കമ്പനികളുമായാണ് താൽപ്പര്യപത്രം ഒപ്പിട്ടത്. 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം ചർച്ച നടത്തി. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഒപ്പിട്ട താൽപ്പര്യപത്രങ്ങളിൽ 24 ശതമാനം നിർമാണ ഘട്ടത്തിലാണ്.
ഇഎസ്ജി(എൻവിയോൺമെന്റൽ, സോഷ്യൽ ആൻഡ് ഗവർണൻസ്) നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം ചർച്ച നടത്തി. 22 സിഇഒമാർ പങ്കെടുത്തു. നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്താൻ കേരള ഈവനിങ്ങും സംഘടിപ്പിച്ചു. പ്രധാന കമ്പനികൾ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ എന്നിവയ്‌ക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തി.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്‌ണുരാജ്, ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരും സംഘത്തിലുണ്ട്.

പ്രധാന നിക്ഷേപങ്ങൾ
രാംകി ഇൻഫ്രാസ്ട്രക്ചർ–6000 കോടി (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ് റ്റൈനബിലിറ്റി–1000 കോടി (മാലിന്യ സംസ്‌കരണം), ഇൻസ്റ്റ പേ സിനർജീസ്–100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ്–1000 കോടി (റിന്യൂവബിൾ എനർജി), ആക്‌മെ ഗ്രൂപ്പ്– 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി-–1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ്–1000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി–1600 കോടി (ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ്–10,000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ–1300 കോടി, കാനിസ് ഇന്റർനാഷണൽ–2500 കോടി (എയ്റോസ്പേസ് ആൻഡ് എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി–1000 കോടി (റിന്യൂവബിൾ എനർജി).










0 comments