'ഹാൽ' സിനിമ കാണാൻ ഹൈക്കോടതി; മതവികാരം വ്രണപ്പെടുമെന്ന് കത്തോലിക്കാ കോൺഗ്രസും

എറണാകുളം: സെൻസർ ബോർഡ് പ്രദർശനം ചെയ്യരുത് എന്ന് നിശ്ചയിച്ച 'ഹാൽ' സിനിമ നേരിട്ട് കണ്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി. ഹർജിയിലെ അഭിഭാഷകർക്കൊപ്പം സിനിമ കാണാനാണ് തീരുമാനം. പ്രദർശന സ്ഥലവും സമയവും ചൊവ്വാഴ്ച തീരുമാനിക്കും.
ഷെയ്‌ൻ നിഗത്തെ നായകനായി ജെവിജെ പ്രൊഡക്‌ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയിൽനിന്ന് ധ്വജപ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തരശത്രുക്കൾ, ഗണപതിവട്ടം തുടങ്ങിയ 19 ഭാഗങ്ങൾ നീക്കണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. വിശദീകരണം സമർപ്പിക്കാൻ കേന്ദ്രസർക്കാരും സെൻസർ ബോർഡും സമയം തേടിയതിനെ തുടർന്ന് ജസ്‌റ്റിസ് വി ജി അരുൺ മാറ്റിവച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്.
അതേസമയം, സിനിമയുടെ ഉള്ളടക്കം മതസൗഹാർദം നശിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കത്തോലിക്കാ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. സിനിമയുടെ പ്രദർശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹർജി നൽകിയിരുന്നു.
സിനിമയിലെ നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് വെട്ടിമാറ്റാൻ ആവശ്യപ്പെടുന്നതെന്ന് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ വീര (മുഹമ്മദ് റഫീഖ്) എന്നിവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡ് പുനഃപരിശോധന സമിതി നിർദേശിച്ച ഭാഗങ്ങൾ നീക്കിയാൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നും വാദിച്ചു.
തിരിച്ചറിയാതിരിക്കാൻ നായിക ശിരോവസ്ത്രം ധരിക്കുന്ന ദൃശ്യവും ഒഴിവാക്കണമെന്നാണ് പറയുന്നത്. കലോത്സവങ്ങളിലടക്കം ഉപയോഗിക്കുന്ന വസ്ത്രത്തെ മുസ്ലിം വസ്ത്രമാണെന്നാണ് സെൻസർ ബോർഡ് പറയുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.









0 comments