തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി

പ്രതീകാത്മക ചിത്രം
എറണാകുളം: തെരുവുനായ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളാണെന്ന് കേരള ഹൈക്കോടതി. ഗ്രാമപഞ്ചായത്തുകൾ നിയമപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചില്ലെങ്കിൽ സിവിൽ നിയമപ്രകാരം നഷ്ടപരിഹാരം നല്കാൻ ബാധ്യസ്ഥരാണ്.
പണമില്ല എന്നത് ചൂണ്ടിക്കാട്ടിയും, പരാതി ലഭിച്ചില്ല എന്ന ഒഴിവുകഴിവ് പറഞ്ഞും ഈ ഉത്തരവാദിത്തത്തിൽ നിന്ന് തദ്ദേശസ്ഥാപനത്തിന് പിന്മാറാൻ സാധിക്കില്ല. തെരുവുനായയെ നിയന്ത്രിക്കുന്നതിനാവശ്യമായ നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുമ്പോഴാണ് കാര്യങ്ങൾ നിയന്ത്രണാതീതമായി പോകുന്നത്.
അതിന് ഒരു പരിധിവരെ പഞ്ചായത്തുകൾക്കും പങ്കുണ്ട്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തവും അവർ തന്നെ ഏറ്റെടുക്കണം. കഴിഞ്ഞ ദിവസമാണ് ഫറോക്കിൽ രണ്ടര വയസായ കുഞ്ഞിനും അമ്മയ്ക്കും നേരെ തെരുവുനായ ആക്രമണമുണ്ടായത്.
കുഞ്ഞിന്റെ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടിക്കടി ഇത്തരം സംഭവങ്ങൾ സംസ്ഥാനത്താകമാനം ഉണ്ടാകുന്നുണ്ട്. തെരുവോരങ്ങളിൽ ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്ന പ്രവണത ജനങ്ങളിൽ വർധിച്ചതോടെ തെരുവുനായ്‌ക്കളുടെ എണ്ണം പെരുകാൻ തുടങ്ങിയിരിക്കുകയാണ്.
രാത്രിയായാൽ കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ്. പകൽ പോലും തെരുവുനായ കൂട്ടമായി നടക്കുന്ന കാഴ്‌ച പലയിടത്തും പതിവായിട്ടുണ്ട്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയാറാകണമെന്നും കോടതി പറഞ്ഞു.









0 comments