print edition ഒപി സമയം നീട്ടിയ ഉത്തരവ് മരവിപ്പിച്ചു; വിശദമായ ചർച്ചകൾക്ക് ശേഷമേ പരിഷ്കരണം നടപ്പാക്കൂ

Representative Image | AI
തിരുവനന്തപുരം: താലൂക്ക് ആശുപത്രികൾമുതൽ മുകളിലോട്ടുള്ള ആരോഗ്യവകുപ്പിന്റെ ആശുപത്രികളിലെ ഒപി സമയം മാറ്റി നിശ്ചയിച്ച ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഭാരവാഹികൾ ഇക്കാര്യത്തിൽ ആശങ്കകൾ അറിയിച്ചിരുന്നു. ചർച്ച നടത്താതെ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കില്ലെന്നും അറിയിച്ചു.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുമായും ഡോക്ടർമാർ സംസാരിച്ചു. ഇതോടെയാണ് ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി വിശദ ചർച്ച നടത്തിയ ശേഷമേ പരിഷ്കരണം നടപ്പാക്കൂവെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ നടപടിവേണമെന്നും ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് കെജിഎംഒഎയുടെ നിലപാട്. കൂടിയാലോചനകളോ ചർച്ചകളോ നടത്താതെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ഇത് സംബന്ധിച്ച ശുപാർശ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.










0 comments