print edition സൈറയ്‌ക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം: കുടുംബത്തിന്റെ കണ്ണീരൊപ്പി മന്ത്രിയും മലയാള നാടും

മാന്നാറിൽ വാഹനാപകടത്തിൽ മരിച്ച ബീഹാർ സ്വദേശി സൈറ ഹാത്തൂന്റെ ഭർത്താവ് ലഡു മിയാനോട് മന്ത്രി സജി ചെറിയാൻ വിവരങ്ങൾ ചോദിച്ചറിയുന്നു
ആലപ്പുഴ: അമ്മയെ തിരയുന്ന മൂന്ന് കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി മോർച്ചറിയ്‌ക്കരികെ തളർന്നിരുന്നുപോയി ലഡു. ‘അവളെ നാട്ടിലേക്ക് കൊണ്ടുപോകണം. അവിടെ അടക്കണം ’ അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി സൈറ ഹാത്തൂന്റെ ഭർത്താവ് ലഡു മന്ത്രി സജിചെറിയാനോട് ഇത്രയും പറഞ്ഞ് വിതുന്പിപ്പോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കം സർവസഹായങ്ങളുമായി മന്ത്രി കൂടെനിന്നു.
ബുധൻ രാത്രി മാന്നാറിലുണ്ടായ വാഹനാപകടത്തിലാണ് സൈക്കിളിൽനിന്ന് വീണ് സൈറയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ മരിച്ചതറിയാതെ മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കുകയായിരുന്നു വിശന്നുവലഞ്ഞ മൂന്ന് കുഞ്ഞുങ്ങൾ. അവരുടെ ദയനീയതയറിഞ്ഞാണ് മന്ത്രി സജി ചെറിയാനും എച്ച് സലാം എംഎൽഎയും ആശുപത്രിയിലെത്തിയത്. പണമില്ലാത്തതിനാൽ കുട്ടികൾക്ക് ഭക്ഷണം പോലും വാങ്ങി നൽകാനാകാത്ത അവസ്ഥയിലായിരുന്നു ലഡു. ചെലവുകൾക്കായി 25,000 രൂപ മന്ത്രി കൈമാറി.
സൈറയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെ കുട്ടികൾക്ക് ഭക്ഷണവും താമസവും വസ്‌ത്രവും ഉൾപ്പെടെ സൗകര്യങ്ങളും മന്ത്രി ഉറപ്പാക്കി. കുട്ടികളെ പരിപാലിക്കാൻ സന്നദ്ധ സംഘടനകളും തയ്യാറായി. ഒപ്പം ഭർത്താവിനും മൂന്നു കുട്ടികൾക്കുമുള്ള യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്.
മൃതദേഹം ഇന്ന് ബിഹാറിൽ എത്തിക്കും
സെെറയുടെ മൃതദേഹം വെള്ളിയാഴ്‌ച വിമാന മാർഗം ബിഹാറിലെ ജന്മനാട്ടിൽ എത്തിക്കും. മൃതദേഹവുമായി വെള്ളി രാവിലെ 7.05ന് പുറപ്പെടുന്ന വിമാനം 8.40ന് ഹൈദരാബാദിലും അവിടെനിന്ന് പകൽ 3.25 ന് പറ്റ്‌നയിലുമെത്തിക്കും. ആംബുലൻസിൽ വീട്ടിലെത്തിക്കും.










0 comments