print edition സുപ്രീംകോടതി വിധി ; ഗവർണർക്ക് തിരിച്ചടി

തിരുവനന്തപുരം
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഗവർണർക്ക് തിരിച്ചടി. ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ സത്യവാങ് മൂലം അംഗീകരിക്കാതെയാണ് സെർച്ച് കമ്മിറ്റിയോട് പട്ടിക നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഗവർണറുടെ അഭിഭാഷകൻ സീൽചെയ്‌ത കവറിലെത്തിച്ച രേഖകൾ സ്വീകരിക്കാൻപോലും കോടതി തയ്യാറായില്ല. ആർഎസ്‌എസ് അജൻഡ നടപ്പാക്കി കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കമാണ് ഇതോടെ വീണ്ടും പൊളിഞ്ഞത്.
സുപ്രീംകോടതി നിർദേശപ്രകാരം, ചർച്ച നടത്തി സമവായത്തിന് സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും പിടിവാശി തുടർന്ന് വിഷയം വീണ്ടും കോടതിയുടെ മുന്നിലെത്തിക്കുകയായിരുന്നു ഗവർണർ. സുപ്രീംകോടതി മുൻ ജഡ്‌ജി കൺവീനറായ കമ്മിറ്റി നൽകുന്ന പേരുകളിൽനിന്ന് മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്‌ചയിച്ചു നൽകണമെന്നും അത് ഗവണർ അംഗീകരിച്ച് നിയമനം നടത്തണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവ്. മുഖ്യമന്ത്രി പട്ടിക കൈമാറിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല. തുടർന്ന് ചർച്ച നടത്തി സമവായത്തിലെത്താൻ സുപ്രീംകോടതി നിർദേശിച്ചു. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ലോക്‌ഭവനിലെത്തി ചർച്ച നടത്തി. എന്നാൽ, ഗവർണർ വഴങ്ങാതെ വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തിക്കുകയായിരുന്നു.
ഗവർണർ നൽകിയ സത്യവാങ്‌മൂലത്തിൽ, സാങ്കേതിക സർവകലാശാലയിലെ വിസിയായി മുഖ്യമന്ത്രി നൽകിയ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കുകയും നാലാം സ്ഥാനക്കാരിയെത്തന്നെ നിയമിക്കണമെന്ന് വാശിപിടിക്കുകയുമായിരുന്നു ഗവർണർ.
സുപ്രീംകോടതി മുൻ ജഡ്‌ജി കൺവീനറായി കമ്മിറ്റി നൽകിയ പാനലിനെപ്പോലും ചോദ്യംചെയ്യുന്ന നിലപാടും ഗവർണർ സ്വീകരിച്ചിരുന്നു. ഗവർണർ ഭരണഘടനാ പദവിയാണെങ്കിലും ഗവർണറെ ചാൻസലറായി നിയമിച്ചത് സംസ്ഥാന സർക്കാരാണ്. ആ സംസ്ഥാന സർക്കാരിന്റെയും സംസ്ഥാനത്തിലെ സർവകലാശാലകളുടെയും താൽപ്പര്യം ഉയർത്തിപ്പിടിക്കേണ്ടതിനു പകരം ആർഎസ്‌എസ് അജൻഡ നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ആ നീക്കത്തിനാണ് ഇപ്പോൾ സുപ്രീംകോടതിയിൽനിന്ന് തിരിച്ചടി ലഭിച്ചത്.










0 comments