print edition സർക്കാർ ഡീൽ സുപ്രീംകോടതിയിലും: ലക്ഷ്യം വഖഫ് ബോർഡിനെ തകർക്കൽ

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ അംഗങ്ങളെ നിയമിക്കാനുള്ള നിലപാട് സർക്കാർ കൃത്യമായി തീരുമാനിച്ചുറപ്പിച്ചതെന്ന് വ്യക്തമായി. ഹൈക്കോടതിക്കുപിന്നാലെ സുപ്രീംകോടതിയിലും നിലപാട് ആവർത്തിച്ചത് ആർഎസ്‌എസ്–യുഡിഎഫ് ഡീലിന്റെ വ്യാപ്‌തി മറ നീക്കുന്നതാണ്. എല്ലാം തങ്ങൾ ചർച്ച ചെയ്‌തിരുന്നുവെന്ന വഖഫ് മന്ത്രി എൻ ഷംസുദ്ദീന്റെ വെളിപ്പെടുത്തലും ഇത് ശരിവയ്‌ക്കുന്നു. പിഎം ശ്രീക്കുപിന്നാലെ വഖഫ് നിയമ ഭേദഗതിക്കും പച്ചക്കൊടി കാണിച്ചത് മുസ്ലിംലീഗ് മന്ത്രിമാരാണ്.
കേന്ദ്രം കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിപ്രകാരം രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ചേർക്കണം. ഇതൊഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്. ബോർഡിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മുലം നൽകിയതോടെ ബോർഡ് നയപരമായ തീരുമാനമെടുക്കുന്നത് ഹൈക്കോടതി വിലക്കി.
ഇൗ വിധിക്കെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ആർഎസ്‌എസ് നയത്തെ കുറച്ചുകൂടെ വ്യക്തതയോടെ സംസ്ഥാന സർക്കാർ പിന്തുണച്ചത്. വഖഫ് നിയമത്തിലെ 14–ാം വകുപ്പ് ( അംഗങ്ങൾ സംബന്ധിച്ചത്) നടപ്പാക്കണമെന്നാണ് താൽപ്പര്യമെന്നാണ് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്‌ത സുപ്രീംകോടതിയിൽ പറഞ്ഞത്. അമുസ്ലിങ്ങളെ നിയമിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലടക്കമുള്ള കേസുകളെ ബാധിക്കുന്നതാണ് സർക്കാർ നിലപാട്. തമിഴ്‌നാട് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളവും ഭേദഗതിക്കെതിരെ മുന്പ് സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ ഹർജിയും സുപ്രീംകോടതിയിലുണ്ട്.
സർക്കാർ നിലപാട് ചർച്ച ചെയ്‌ത് തീരുമാനിച്ചതെന്ന് മന്ത്രി ഷംസുദ്ദീൻ
തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകാനുള്ള നിലപാട് സ്വീകരിച്ചത് ചർച്ചകൾക്കുശേഷമാണെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ. സുപ്രീംകോടതിയിൽനിന്ന് സംസ്ഥാന സർക്കാരിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സർക്കാർ ബോർഡ് പുന:സംഘടിപ്പിച്ചാൽ 11 അംഗങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ആർഎസ്‌എസിന് അനുകൂലമായി നൽകിയ സത്യവാങ്‌മൂലം മന്ത്രി കണ്ടതാണോ അല്ലയോ എന്നതല്ല വിഷയം. വഖഫ് ബോർഡ് യോഗം ചേർന്നത് ശരിയായില്ല.
പിഎം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി റിപ്പോർട്ട് ബുധനാഴ്‌ച മന്ത്രിസഭാ യോഗം ചർച്ച ചെയ്യില്ല. പിഎം പോഷൻ, എസ്‌എസ്‌കെ ഫണ്ട് എന്നിവ ചർച്ച ചെയ്യാൻ ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും ഷംസുദ്ദീൻപറഞ്ഞു.










0 comments