print edition അക്കൗണ്ടിലേക്ക് 1000 രൂപ നൽകിയിരുന്ന പദ്ധതി സർക്കാർ നിർത്തലാക്കി; പട്ടികവർഗക്കാരുടെ ഓണസമ്മാനം വെട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് പിന്നിട്ട പട്ടികവർഗ വിഭാഗക്കാർക്ക് ഓണസമ്മാനമായി ആയിരംരൂപ വീതം നൽകിയിരുന്ന പദ്ധതി അട്ടിമറിച്ച് യുഡിഎഫ് സർക്കാർ. ഇത്തവണ ആയിരം രൂപയ്‌ക്കു പകരം ഓണക്കോടിയാണ് നൽകുക. ഇത് സംബന്ധിച്ച് പട്ടികജാതി–വർഗ വകുപ്പ് ഉത്തരവിറക്കി.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ വർഷം 52,864 പേരുടെ അക്കൗണ്ടിലേക്ക് ഓണക്കാലത്ത് 1,000 രൂപ വീതം നൽകിയിരുന്നു. ഇതിനായി 5.28 കോടി രൂപയാണ് ചെലവഴിച്ചത്. ആയിരം രൂപയ്‌ക്കുപകരം ഓണക്കോടി നൽകാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ട്.
നേരത്തെ പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടിയാണ് നൽകിയിരുന്നത്.
ഇത് അർഹതപ്പെട്ടവരുടെ കൈകളിലെത്താതെ മറ്റുപലരും കൈക്കലാക്കിയിരുന്നു. ഓണക്കോടി ഇടപാടിൽ വൻതുക കമീഷനായും കൈപ്പറ്റിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എൽഡിഎഫ് സർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചത്.
തുക കൃത്യമായി ഗുണഭോക്താക്കളുടെ കൈകളിലെത്തിയിരുന്നു.അതാണ് യുഡിഎ-ഫ് ഇല്ലാതാക്കുന്നത്. തുക പ്രതീക്ഷിച്ചിരുന്നവർ നിരാശയിലാണ്. ഓണക്കാലത്ത് സർക്കാർ കാണിക്കുന്നത് നീതികേടാണെന്ന് അവർ പറയുന്നു. സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിവിധ ആദിവാസി സംഘടനകൾ.










0 comments