കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണ്; തരൂരിന് പിന്നാലെ ശബരീനാഥനും

photo credit: facebook
തിരുവനന്തപുരം: കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്ന് ഡോ. ശശി തരൂർ എംപിയുടെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ.
കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്നാണ് ശബരീനാഥൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നുവെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു. കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നിൽക്കാമെന്നാണ് ശബരീനാഥൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. കെസി വേണുഗോപാൽ മുതൽ താഴേക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ തരൂരിനെ തള്ളിപ്പറയുമ്പോഴാണ് ശബരീനാഥന്റെ പോസ്റ്റ്.
ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിലാണ് വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ ശശി തരൂർ പ്രകീർത്തിച്ചത്. സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ എന്നിവ തരൂർ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്. കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് മാധ്യമങ്ങളുടെയും വ്യാജപ്രചാരണം പൊളിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ലേഖനം. ഇതിനെ അനുകൂലിച്ചാണ് ഇപ്പോൾ ശബരീനാഥനും രംഗത്തെത്തിയിരിക്കുന്നത്.










0 comments