ദുരിതബാധിതരെ സർക്കാർ പറഞ്ഞുപറ്റിച്ചു; മഴക്കെടുതിയിൽ ഒരു സഹായവും എത്തിയിട്ടില്ല

പത്തനംതിട്ട കുറ്റൂർ മണിമന്ദിരത്തിൽ പ്രളയജലത്തിൽ അടിഞ്ഞ ചെളി കോരിക്കളയുന്ന ബാർബർഷോപ്പ് ഉടമ
തിരുവനന്തപുരം: മഴക്കെടുതിയിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരെ തിരിഞ്ഞുനോക്കാതെ സംസ്ഥാന സർക്കാർ. ധനസഹായം ഉൾപ്പെടെയുള്ള ആശ്വാസനടപടികൾ വെള്ളത്തിൽ വരച്ച വരയായി. ആഴ്ചകൾ പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ഒരു സഹായവും ദുരിതബാധിതർക്ക് ലഭിച്ചിട്ടില്ല. വീട് വാസയോഗ്യമല്ലാതായി മാറിയവരും തൊഴിൽ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും ഏറെയാണ്. സർക്കാരിന്റെ കടുത്ത അവഗണന തുടരുമ്പോൾ ജീവിതമാർഗം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് ഇവരെല്ലാം.
ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റേഷന്‍ കാര്‍ഡൊന്നിന് 10,000 രൂപ വീതമാണ് സഹായം പ്രഖ്യാപിച്ചത്. വീടുകൾ വൃത്തിയാക്കുന്നതിനായിരുന്നു തുക. എന്നാൽ ഒരാള്‍ക്കു പോലും ഇത് ലഭിച്ചില്ല. ദുരിതബാധിതരായ ഓരോ കുടുംബത്തിലെയും രണ്ട് മുതിർന്ന അംഗങ്ങൾക്ക് ഏഴുദിവസം പ്രതിദിനം 300 രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും നടപ്പാക്കിയില്ല.
പ്രളയജലം കയറി നാശനഷ്‌ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം സഹായം അനുവദിച്ചിരുന്നതാണ്. ഇതും ആർക്കും കിട്ടിയില്ല. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിന് സഹായം അഭ്യർഥിക്കാൻ പോലുമാകുന്നില്ല.
ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു. ആറന്മുളയിലെ ക്യാമ്പിലെ വൃത്തിഹീനവമായ പരിസരം ദുരിതബാധിതർ ചേർന്നാണ് ശുചിയാക്കിയത്. ക്യാമ്പുകളിലെ ആയിരങ്ങളുടെ ജീവിതത്തെ ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ വിശേഷിപ്പിച്ചത്.
ജനപ്രതിനിധികളും മന്ത്രിമാരും ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. പ്രകൃതിക്ഷോഭത്തിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ പൂർണമായും നിഷ്ക്രിയമായ യുഡിഎഫ് സർക്കാരിന്റെ അലംഭാവം വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്.










0 comments