print edition ചൂട്, ഇന്ധനവിലവർധന, തൊഴിലാളിക്ഷാമം; മത്സ്യമേഖല വറുതിയിൽ

ആർ ഹേമലത
Published on Apr 30, 2026, 12:00 AM | 1 min read
കൊച്ചി: ഇന്ധനവില വർധനയ്‌ക്കും തൊഴിലാളിക്ഷാമത്തിനുംപുറമെ ചൂടുകൂടുന്നതിനാൽ മത്സ്യലഭ്യത കുറയുന്നത് മത്സ്യമേഖലയിൽ പ്രതിസന്ധി ഇരട്ടിയാക്കിയതായി മത്സ്യത്തൊഴിലാളികൾ. കടലിലും കായലിലും മീൻലഭ്യത കുറഞ്ഞു. മത്തി, അയല, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ വലിയ ഇടിവുണ്ട്. ചൂടുമൂലം ഇര തീരം വിട്ട് ആഴക്കടലിലേക്ക് പലായനം ചെയ്‌തതാണ് പ്രതിസന്ധിക്ക് കാരണം. സാധാരണ 28 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ് കേരളതീരത്ത് തീരക്കടലിലെ ചൂടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 32 ഡിഗ്രി കവിഞ്ഞു.
2500 പൊന്തുവള്ളങ്ങളും (ചെറുവള്ളങ്ങൾ) 14350 ഒൗട്ട് ബോർഡ് വള്ളങ്ങളും 500 ഇൻബോർഡ് വള്ളങ്ങളുമാണ് കേരളതീരത്ത് മീൻപിടിത്തത്തിലുള്ളത്. 50 മീറ്റർ ആഴത്തിനപ്പുറത്തേക്ക് പലായനംചെയ്‌ത മീനുകളെ പിടിക്കാൻ ഇവയ്‌ക്ക് കഴിയില്ല.
മീൻലഭ്യത കുറവായതോടെ വിലയും കൂടി. ചാള കിലോയ്‌ക്ക് 100 രൂപയായിരുന്നത് 200 മുതൽ 250 വരെയായി. തൊഴിലാളിക്ഷാമം മത്സ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. തൊഴിലാളികൾ ഏറെയും തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തെരഞ്ഞെടുപ്പും വെക്കേഷനും പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ല. മീൻലഭ്യത കുറഞ്ഞതിനാൽ തദ്ദേശീയർ ജോലിക്ക് മടിക്കുന്നതായും ബോട്ടുടമകളായ പി വി സുജിത്തും പോൾ രാജനും പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ഡീസൽ കിട്ടാനില്ല. മണ്ണെണ്ണയ്‌ക്ക് ലിറ്ററിന് 53 രൂപയാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് കൂട്ടിയത്. സംസ്ഥാനത്ത് 14,342 ഔട്ട് ബോർഡ് യാനങ്ങൾക്കാണ് മണ്ണെണ്ണ പെർമിറ്റ് ഉള്ളത്. എൻജിന്റെ കുതിരശക്തിക്കനുസരിച്ച് 140 മുതൽ 180 ലിറ്റർവരെയാണ് നൽകുന്നത്. ഇത് അഞ്ചുദിവസത്തെ മത്സ്യബന്ധനത്തിനുപോലും തികയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.










0 comments