വരുന്നു എൻആർഐ പൊലീസ് സ്റ്റേഷൻ; പ്രവാസികളുടെ പരാതികളിൽ ഇനി അതിവേഗ നടപടി

തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ അതിവേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കേരളത്തിൽ ആദ്യമായി എൻആർഐ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും. പൊലീസ് ആസ്ഥാനത്തായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഒരു ഇൻസ്പെക്ടറായിരിക്കും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ). ഇതുൾപ്പെടെ ആറ് സബ് ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, അഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, ഏഴ് സിവിൽ പൊലീസ് ഓഫീസർമാർ എന്നിങ്ങനെ ആകെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും.
നിലവിൽ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിമാർക്കും എസ്‌എച്ച്‌ഒമാർക്കും പ്രവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, സോഷ്യൽ മീഡിയ അധിക്ഷേപം തുടങ്ങിയവയാണ് ഇതിൽ ഭൂരിഭാഗവും. നാട്ടിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ പരാതികളും ഇനി എൻആർഐ പൊലീസ് സ്റ്റേഷന് കൈമാറും. തുടർന്ന് പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. ഇതിലൂടെ പരാതിക്കാർക്കും ഇരകൾക്കും അതിവേഗം നിയമപരിരക്ഷ ഉറപ്പാക്കാൻ സാധിക്കും.
ലോക കേരള സഭ സെക്രട്ടറിയറ്റിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു പ്രവാസികൾക്കായി മാത്രമൊരു പൊലീസ് സ്റ്റേഷൻ എന്നത്. ആ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.










0 comments