ഇന്നും ഇരുട്ടിലാകും; 12.30വരെ പവർകട്ട്; ഇടപെടാതെ സർക്കാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. വൈകുന്നേരം 6.30നും 12.30നും ഇടയിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകതയുണ്ടെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. എന്നാൽ എപ്പോൾ, എത്രനേരം വൈദ്യുതി മുടങ്ങുമെന്ന് വ്യക്തതയില്ല.
കഴിഞ്ഞദിവസം രാത്രി 12വരെയാണ് നിയന്ത്രണം എന്ന് പറഞ്ഞെങ്കിലും ചിലയിടങ്ങളിൽ അതിന് ശേഷവും പവർകട്ട് ഏർപ്പെടുത്തിയിരുന്നു. പകൽ സമയത്തടക്കം ഒരു മണിക്കൂർവരെ വൈദ്യുതി നിലയ്‌ക്കുന്നു; മുന്നറിയിപ്പില്ലാതെയാണ് പലപ്പോഴും രാപകൽ പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും.
വൈദ്യുതി നിയന്ത്രണത്തെ തുടർന്ന് ആശുപത്രികൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം താളംതെറ്റി. രാജ്യവ്യാപക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് അനങ്ങാതിരിക്കുകയാണ് സംസ്ഥാന സർക്കാർ. സെപ്‌തംബറിലേക്ക് പുതിയ വൈദ്യുതി കരാർ ഉറപ്പാക്കിയിട്ടുമില്ല.
കഴിഞ്ഞദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉൽപ്പാദനം 26 ദശലക്ഷം യൂണിറ്റും. കേന്ദ്ര ഗ്രിഡിൽനിന്ന് 12,000 മെഗാവാട്ടിന്റെ ലഭ്യതക്കുറവുണ്ട്. കൽക്കരിക്ഷാമം കാരണം താപനിലയങ്ങൾ വൈദ്യുതി ഉൽപ്പാദനം കുറച്ചത് വിനയായെന്നും വാദമുണ്ട്. താപനിലയങ്ങളിൽ സംഭരിക്കേണ്ട കൽക്കരിയുടെ അളവ് വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്രനയവും പ്രയാസമുണ്ടാക്കുന്നു.









0 comments