എഐ ഇംപാക്ട്: നൂറോളം ജീവനക്കാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട് സാംസങ്

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ് അവരുടെ ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പരിച്ചുവിടുന്നു. ടെലിവിഷൻ, ഗാര്‍ഹിക ഉപകരണ മേഖലയിൽ പ്രവര്‍ത്തിക്കുന്ന നൂറോളം എക്സിക്യൂട്ടീവുകളോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങൾ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എന്നാണ് വിശദീകരണം.
വളര്‍ന്നു വരുന്ന ചെലവ് ചുരുക്കൽ സമ്മര്‍ദ്ദങ്ങളും വിപണിയിലെ മന്ദഗതിയും വെല്ലുവിളിയാണ്. ഇതോടൊപ്പം എഐ രംഗത്തെ കുതിപ്പിന് പിന്നാലെ മാനവവിഭവ ശേഷിയുടെ ആവശ്യകത കുറഞ്ഞതും കാരണമായി വിലയിരുത്തപ്പെടുന്നു. ഹെഡ് ക്വാര്‍ടേഴ്സിലെ ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍, ടീം ലീഡര്‍മാര്‍, ബ്രാഞ്ച് ഏരിയ തലങ്ങളിലെ മാനേജര്‍മാര്‍ എന്നീ തലങ്ങളിൽ പിരിച്ചു വിടൽ നടത്തി കഴിഞ്ഞു.ഇനിയും ഇലക്ട്രോണിക്സ് സെയിൽ മാര്‍ക്കറ്റിങ് വിഭാഗങ്ങളിൽ 25 ശതമാനം ജീവനക്കാര്‍ക്ക് ഭീഷണിയുള്ളതായി റിപ്പോര്‍ട് ഉണ്ട്. ഇത്തരം മേഖലകളിൽ എല്ലാം എഐ മോഡലുകൾ പതിയെ കയറി വരികയാണ്.
ചിപ്പുകളുടെ വില
മുൻ നിര്‍ത്തി
എന്നാൽ മെമ്മറി ചിപ്പുകളുടെ വില വര്‍ധനയാണ് പിരിച്ചുവിടലിന്റെ മുഖ്യ കാരണായി പ്രത്യക്ഷത്തിൽ ഉയര്‍ത്തി കാട്ടുന്നത്. ഇതോടൊപ്പം രൂപയുടെ മൂല്യം കുത്തനെ തകര്‍ന്നത് വിലക്കയറ്റം സൃഷ്ടിച്ചതും തിരിച്ചടിയായി. വിലക്കയറ്റം കാരണം ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതും ലാഭവിഹിതം കുറയുന്നതും കാരണമായി ചൂണ്ടി കാണിക്കുന്നു.
രാജിക്കത്ത് നൽകാൻ ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് മുന്നിൽ ഓഫറുകളും കമ്പനി വെച്ചിട്ടുണ്ട്. മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം, സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും ഓരോ മാസത്തെ ശമ്പളം എന്നിവയാണിത്. എന്നാൽ ചില ജീനക്കാര്‍ക്ക് യാതൊരു നൊട്ടീസ് പിരീഡും നൽകാതെ പിരിച്ചു വിട്ടതായും പരാതിയുണ്ട്.
സാംസങിന്റെ ഇന്ത്യയിലെ മൊത്ത വരുമാനത്തിലെ 70 ശതമാനവും മൊബൈൽ ഫോണിൽ നിന്നാണ്. ഈ മേഖലയിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കയുമാണ്.
ഓഫീസുകളും വെട്ടികുറക്കുന്നു
സാംസങ് ഓഫീസുകളും വെട്ടി കുറയ്ക്കുകയാണ്. റാഞ്ചി-പട്ന,ഡൽഹി-ഗുഡ്ഗാവ്,പഞ്ചാബ്-ചണ്ഡീഗഡ് ഓഫീസുകൾ ലയിപ്പിച്ചു കഴിഞ്ഞു. മൊബൈൽ മേഖലയെ ഇതുവരെ പിരിച്ചുവിടൽ ബാധിച്ചിട്ടില്ല. എന്നാൽ ഈ ദീപാവലി കാലത്തെ മാര്‍ക്കറ്റ് വളര്‍ച്ച ഇതിൽ നിര്‍ണായകമാവും എന്നാണ് വാര്‍ത്തകൾ.
സാംസങ് ഇന്ത്യ അവസാന സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനത്തിൽ 12% വർധന നേടിയിരുന്നു. ഇതുവഴി 1.1 ലക്ഷം കോടി രൂപ നേട്ടമുണ്ടാക്കി. അറ്റാദായം 38% വർധിപ്പിച്ച് 11,287 കോടി രൂപയും എത്തി. ഇതിനിടയിലാണ് ബാധ്യതയും വെല്ലുവിളിയും കാരണം പറഞ്ഞുള്ള പിരിച്ചു വിടൽ. മനുഷ്യ വിഭവശേഷിയിൽ കുറവ് വരുത്തിയും അതിനുമേലുള്ള ബാധ്യതയിൽ വെട്ടിക്കുറവ് വരുത്തിയും ലാഭവിഹിതം വര്‍ധിപ്പിക്കയാണ് കമ്പനി.









0 comments