ഡൽഹി കെട്ടിട ദുരന്തം; അപകടാവസ്ഥയിലായ സമീപത്തെ കെട്ടിടം നാളെ പൊളിച്ചുനീക്കും

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ കെട്ടിടം തകർന്നുവീണ് ഏഴ് വിദ്യാർഥികൾ മരിച്ചതിന് പിന്നാലെ, സമീപത്തെ പൊളിച്ചുനീക്കാൻ നഗരസഭാ അധികൃതർ. സമീപത്തെ കെട്ടിടവും ദുർബലവും അപകടാവസ്ഥയിലുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അത് ഘട്ടം ഘട്ടമായി പൊളിച്ചുനീക്കാനാണ് തീരുമാനം.
ഈ കെട്ടിടം നിലവിൽ മുൻവശത്തും പിൻവശത്തും മധ്യഭാഗത്തുമായി സ്ഥാപിച്ചിട്ടുള്ള ഇരുപതോളം ഇരുമ്പ് ഗാർഡ് റെയിലുകളുടെ പിന്തുണയോടെയാണ് നിൽക്കുന്നത്. പരിശോധനയ്ക്ക് ശേഷം കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ട മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി, കെട്ടിടത്തിന് നോട്ടീസ് നൽകി.
"കെട്ടിടം വളരെ ദുർബലമാണ്, അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഘട്ടം ഘട്ടമായി ഞങ്ങൾ ഇത് പൊളിച്ചുനീക്കും," എംസിഡി കമ്മീഷണർ സഞ്ജീവ് ഖിർവാർ പറഞ്ഞു. കെട്ടിടം വളരെ ദാരുണമായ അവസ്ഥയിലാണെന്നും തൂണുകളും ബീമുകളും പോലെയുള്ള താങ്ങുകൾ ഇല്ലാതെയാണ് നിർമിച്ചിരിക്കുന്നതെന്നും വിദഗ്ദ്ധർ പറഞ്ഞു.
വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, തറനില തൂണുകളോ ബീമുകളോ ഇല്ലാതെ നിർമിച്ചതാകാനാണ് സാധ്യത, അതിനുശേഷമാണ് കാലക്രമേണ മുകളിലേക്ക് കൂടുതൽ നിലകൾ കൂട്ടിച്ചേർത്തത്. ഇത്തരത്തിലുള്ള നിർമാണ രീതികൾ കെട്ടിടത്തിന്റെ കരുത്തിനെയും സ്ഥിരതയെയും സാരമായി ബാധിക്കുമെന്ന് അവർ പറഞ്ഞു.
കെട്ടിടത്തിന്റെ ഘടനാപരമായ അവസ്ഥ ദയനീയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കാണാൻ മുഖ്യമന്ത്രി രേഖ ഗുപ്ത എയിംസ് ആശുപത്രി സന്ദർശിക്കുകയും സമീപത്തെ കെട്ടിടം നാളെ പൊളിച്ചുനീക്കുമെന്ന് അറിയിക്കുകയും ചെയ്തു.








0 comments