'സില്ലുനു ഒരു കാതൽ'; ആ പ്രണയത്തിന്റെ ഓർമയ്ക്ക് ഇന്ന് 20 വയസ്

തമിഴ് സിനിമ ലോകത്തെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നാണ് കൃഷ്ണ സംവിധാനം ചെയ്ത 'സില്ലുനു ഒരു കാതൽ'. കാലത്തെയും അതിർവരമ്പുകളെയും ഭേദിക്കുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് ഇന്ന് 20 വയസ്.
സൂര്യ, ജ്യോതിക, ഭൂമിക എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. 2006 സെപ്റ്റംബർ 8നാണ് ചിത്രം തിയറ്ററിലെത്തിയത്. ചിത്രം പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾക്കകമായിരുന്നു സൂര്യയുടേയും ജ്യോതികയുടേയും വിവാഹം.
സില്ലുനു ഒരു കാതലിൽ സൂര്യയുടെ വ്യത്യസ്ത ഗെറ്റപ്പുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ഡി രാജശേഖറും എഡിറ്റിങ് ആന്റണിയുമാണ്. 2015ൽ ചിത്രം മറാത്തിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. 'തു ഹി രേ' എന്നായിരുന്നു ചിത്രത്തിന്റെ പേര്.
എവർഗ്രീൻ ഗാനങ്ങൾ
സില്ലിനു ഒരു കാതലിൽ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്. വാലിയുടെ വരികളിലെത്തിയ മനോഹര ഗാനങ്ങൾ ഇപ്പോഴും ട്രെൻഡിങ്ങാണ്. നരേഷ് അയ്യരും ശ്രേയ ഘോഷാലും പാടിയ 'മുൻപേ വാ', എ ആർ റഹ്മാൻ അവതരിപ്പിച്ച 'ന്യൂയോർക്ക് നഗരം', എസ് പി ചരണും, ശ്രേയ ഘോഷാലും ആലപിച്ച 'മജാ മജ', ശങ്കർ മഹാദേവൻ, വസുന്ധര ദാസ് എന്നിവർ പാടിയ 'മച്ചക്കാരി' തുടങ്ങിയ ഗാനങ്ങൾ ഇന്നും ഹിറ്റ്ലിസ്റ്റിൽ നമ്പർ വൺ ആണ്.
കാതൽ വന്ന വഴി
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം തമിഴിലെ എല്ലാ നടന്മാരോടും സംവിധായകൻ കൃഷ്ണ കഥ പറഞ്ഞിരുന്നു. എന്നാൽ ആറ് വയസുള്ള കുട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ പലരും വിസമ്മതിച്ചു. പലരും സിനിമയിൽ നിന്ന് പിന്മാറി. അന്ന് റൊമാന്റിക് ഹീറോയായി തരംഗമായിരുന്ന നടൻ മാധവനോടും കഥ പറഞ്ഞിരുന്നതായി കൃഷ്ണ ഓർക്കുന്നു. കാക്ക കാക്കയുടെ ഷൂട്ടിങ്ങിനിടെയാണ് സൂര്യയോട് സിനിമയുടെ കഥപറയുന്നത്. എന്നാൽ സൂര്യയും ഒഴിവാകാൻ ശ്രമിച്ചു. ഒരിക്കൽ കൂടി കഥ പറഞ്ഞപ്പോഴാണ് ചിത്രത്തിൽ അഭിനയിക്കാൻ സൂര്യ തയാറായത്. കഥ കേൾക്കാതെയാണ് ജ്യോതിക ചിത്രത്തിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച സിനിമ പിന്നീട് തിയറ്ററിലെത്തിയപ്പോൾ സൂപ്പർ ഹിറ്റായി.









0 comments