print edition പരാജയം അപ്രതീക്ഷിതം; പോരായ്‌മകൾ തിരുത്തും: സിപിഐ എം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. പരാജയം അംഗീകരിച്ച് പോരായ്‌മ തിരുത്തും. എൽഡിഎഫിന് വോട്ടുചെയ്‌ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം
ചെയ്യുന്നു.
നേട്ടങ്ങൾ സംരക്ഷിക്കാനും ജനകീയ ആവശ്യങ്ങൾ നേടിയെടുക്കാനും പാർടി പ്രതിജ്ഞാബദ്ധമാണ്. മാറിമാറി ഭരണത്തിൽ വരികയെന്ന കേരളത്തിലെ പതിവുരീതി മാറ്റിമറിച്ചാണ് 10 വർഷം എൽഡിഎഫ് ഭരണത്തിലിരുന്നത്.
ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം പൂർത്തിയാക്കാനും പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലും ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനുമായി. ആഗോളവൽക്കരണ നയം അതേപടി നടപ്പാക്കിയതിലൂടെ തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി മുന്നോട്ട് നയിക്കാൻ എൽഡിഎഫിന് സാധിച്ചു.
സമസ്ത മേഖലയിലും വലിയ പുരോഗതിയുണ്ടായി. കാർഷിക –വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ശുചിത്വം തുടങ്ങിയ മേഖലയിലെ പ്രവർത്തനം രാജ്യത്തിന് മാതൃകയായി. രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോൾ, വ്യത്യസ്തമായി മതസൗഹാർദത്തിന്റെ നാടായി കേരളത്തെ മാറ്റി.
നിതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി വളർന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാട് സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും സമരം തുടർന്നു. ഇത് രാജ്യത്താകെ ജനകീയ രാഷ്‌ട്രീയത്തിന് കരുത്ത് പകരുന്നതായി.
എൽഡിഎഫ് സർക്കാർ തുടരുമെന്നാണ് കണക്കാക്കിയത്. വിമർശനങ്ങളും പോരായ്‌മകളും പരിശോധിച്ച് പരിഹരിക്കും. ബിജെപിക്ക് മൂന്നു സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ളതാണ്. മൂന്നിടത്തും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണ്.
ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗീയ രാഷ്‌ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത് ഓർമിപ്പിക്കുന്നുണ്ട്–സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പ റഞ്ഞു.








0 comments