print edition തോറ്റാൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്ന്; ചരിത്രം മറച്ചുവച്ച് നുണകളുമായി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: യുഡിഎഫിന് വിടുവേല ചെയ്യാൻ പുതിയ തന്ത്രവുമായി ജമാഅത്തെ ഇസ്ലാമി. എൽഡിഎഫ് വിജയിച്ചാൽ കോൺഗ്രസ് ഇല്ലാതാകുമെന്നാണ് പ്രചാരണം. യുഡിഎ-ഫ് അധികാരത്തിലെത്തിയാൽ അവരെ തിരുത്താനും നേർവഴിക്ക് നയിക്കാനും എൽഡിഎഫ് ഉണ്ടാകുമെന്ന് സ്‌നേഹവിഷവും വിതറുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും വീടുകയറിയുമാണ് മതരാഷ്‌ട്രവാദസംഘടന യുഡിഎഫിനായി പണിയെടുക്കുന്നത്.
എൽഡിഎഫ് ജയിച്ചാൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്നും ആ ആപത്ത് തടയണമെന്നും തട്ടിവിടുന്നുണ്ട്. ജയിച്ചിട്ടും കോൺഗ്രസുകാർ ബിജെപിയായ തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെയടക്കം ചരിത്രം മറച്ചുവച്ചാണ് പ്രചാരണം. ജയിച്ചിട്ടും 2019ലും 2022ലും ഗോവയിലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് പോയിരുന്നു.
2016ൽ അരുണാചൽപ്രദേശിൽ 43 കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രി പേമ കാണ്ഡുവിന്റെ നേതൃത്വത്തിൽ ബിജെപിയിൽ ചേർന്നു. 2016ൽ കർണാടകത്തിലെ കുമാരസ്വാമി സർക്കാരിനെ വലിച്ചിട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്കൊപ്പം പോയി. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഒരു ഡസനോളം കോൺഗ്രസ് മുഖ്യമന്ത്രിമാർമാത്രം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിട്ടുണ്ട്.
ഇപ്പോഴുള്ള നാല് ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസുകാരാണ്. ഇതെല്ലാം മറച്ചുവച്ചാണ് പ്രചാരണം. ‘എൽഡിഎഫിന് വോട്ടുചെയ്‌താൽ റബ്ബിന്റെ കോടതിയിൽ പരാതി പറയേണ്ടിവരു’മെന്നടക്കം തനി വർഗീയതയും വിളന്പാൻ വനിതാസ്‌ക്വാഡുകളെ നിയോഗിച്ചു. മുസ്ലിംലീഗും ഒളിഞ്ഞും തെളിഞ്ഞും സമുദായത്തെയും ആരാധനാലയത്തെയും മറയാക്കി വോട്ടുതേടുന്നുണ്ട്.
യോഗങ്ങളിൽ തക്‌ബീർ ചൊല്ലിയും ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചുമാണ് വർഗീയ–സാമുദായിക പ്രചാരവേല. കമ്യൂണിസ്റ്റുകാർ ആർഎസ്‌എസുകാരെപ്പോലെ മുസ്ലിമിന്റെ ശത്രുക്കളാണ് എന്നതാണ് ജമാഅത്തെ പ്രചരിപ്പിക്കുന്ന ‘ഭീകരനുണ’.










0 comments