print edition സാംസ്‌കാരിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ ആശങ്ക

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിലെ കരാർ ജീവനക്കാരെയും ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും കൂട്ടത്തോടെ പിരിച്ചുവിടാൻ നീക്കം. വകുപ്പിലുള്ള 66 സ്ഥാപനങ്ങളിലെ ചുമതലക്കാരെ മാറ്റാൻ നീക്കമാരംഭിച്ചതിനുപിന്നാലെയാണ് നടപടി.
20വർഷത്തിലധികമായി വകുപ്പിൽ ജോലി ചെയ്തവരാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ തൊഴിൽരഹിതരാകുന്നത്. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്, മലയാളം മിഷൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ലളിതകലാ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളിലെ ഇരുന്നൂറോളം പേരാണ് പ്രതിസന്ധിയിലായത്.
ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്ഥിരമായും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുമായി 25 പേരാണുള്ളത്. എഡിറ്റോറിയൽ അസിസ്‌റ്റന്റ്, റിസർച്ച് ഓഫീസർ, സബ് എഡിറ്റർ, ക്ലറിക്കൽ അറ്റൻഡർ, ലാസ്‌കർ, ബൈന്റിങ് തുടങ്ങി നിരവധി തസ്‌തികകളിലായി നൂറോളം കരാർ ജീവനക്കാരുണ്ട്.
കരാർ കാലാവധി കഴിഞ്ഞാൽ ദിവസവേതനാടിസ്ഥാനത്തിൽ നിലനിർത്തിയശേഷം മുൻകാലപ്രാബല്യത്തോടെ കരാർ പുതുക്കുകയായിരുന്നു. എന്നാലിപ്പോൾ, പുതിയ കരാർ നോട്ടിഫിക്കേഷൻ വിളിച്ച് കോൺഗ്രസ് അനുഭാവികളെ നിയമിക്കാനാണ് ആസൂത്രിതനീക്കം.
കാലാവധി കഴിഞ്ഞ ഒന്പതുപേരെ പുറത്താക്കി. എറണാകുളത്തെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബുക്ക്‌ഷോപ്പിലെ ജീവനക്കാരനെയും പിരിച്ചുവിടാനൊരുങ്ങി. ബുക്‌ഷോപ്പ് അടച്ചുപൂട്ടിയാൽ വാർത്തയാകുമെന്ന് പേടിച്ച് സാംസ്‌കാരികമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട് ജീവനക്കാരന് മൂന്നുമാസത്തേക്ക് കരാർ നീട്ടിനൽകി.
പുതിയ ഭരണസമിതിയെയോ സ്ഥാപനമേധാവിയെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. വകുപ്പിന്റെ പ്രവർത്തനവും ജീവനക്കാരുടെ ശന്പളവും മുടങ്ങുമെന്നായപ്പോൾ ഫിനാൻസ് ഓഫീസർമാർക്കും സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിക്കും താൽക്കാലിക ചുമതല നൽകിയാണ് പ്രതിസന്ധി തരണം ചെയ്യുന്നത്.











0 comments