വിയറ്റ്നാം ബോട്ട് അപകടം: രണ്ട് മലയാളികളടക്കം 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തിച്ചു

Photo Credit:Social Media
മുംബൈ: വിയറ്റ്നാം ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിൽ ചൊവ്വാഴ്ച മുംബൈയിലെത്തിച്ചു. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ, അന്തിമ ചടങ്ങുകൾക്കായി അതത് സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തോടെ അവരുടെ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവയുൾപ്പെടെയുള്ള വിവിധ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് മൃതദേഹങ്ങൾ അയക്കുന്നത്. അന്തിമ ചടങ്ങുകൾക്കായി ദുഃഖിതരായ കുടുംബാംഗങ്ങൾ ഇവരുടെ വരവും കാത്തിരിക്കുകയാണ്.
നേരത്തെ, ജൂലൈ 13-ന് 15 ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിൽ ഹോ ചി മിൻ സിറ്റിയിൽ നിന്ന് പുറപ്പെട്ടതായി എംബസി അറിയിച്ചിരുന്നു
ഇവരുടെ മൃതദേഹങ്ങൾ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തുടനടപടികൾ ഏകോപിപ്പിക്കാൻ അതത് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് എംബസി വ്യക്തമാക്കി.
ദുരന്തത്തിന് പിന്നാലെ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയതിന് ഫു ക്വോക്ക് സ്പെഷ്യൽ ഇക്കണോമിക് സോൺ, ആൻ ജിയാങ് പ്രവിശ്യ, ഹോ ചി മിൻ സിറ്റിയിലെ വിദേശകാര്യ വകുപ്പ്, വിയറ്റ്നാമിലെ വിദേശകാര്യ മന്ത്രാലയം എന്നിവയിലെ അധികൃതർക്കും മറ്റ് ഏജൻസികൾക്കും ഹോ ചി മിൻ സിറ്റിയിലെ എംബസിയും കോൺസുലേറ്റ് ജനറലും നന്ദി രേഖപ്പെടുത്തി.
ദുരന്തത്തിന്റെ പശ്ചാത്തലം
32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് വിയറ്റ്നാം ജീവനക്കാരും ഉൾപ്പെടെ 36 പേരുമായി സഞ്ചരിച്ച ടൂറിസ്റ്റ് സ്പീഡ് ബോട്ട് വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുള്ള ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിനടുത്ത് മറിഞ്ഞാണ് ജൂലൈ 11-ന് ഈ ദുരന്തമുണ്ടായത്.
വിയറ്റ്നാം അധികൃതർ നൽകുന്ന വിവരമനുസരിച്ച്, 'ഓഷ്യൻ പേൾ ഐലൻഡ് കമ്പനി' നടത്തുന്ന ഈ ബോട്ട് ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് ഫു ക്വോക്ക് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ആൻ തോയ് തുറമുഖത്തേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിനിടയിലാണ് മോശം കാലാവസ്ഥയിൽപ്പെട്ട് മറിഞ്ഞത്. ബോട്ട് മറിഞ്ഞതോടെ അതിലുണ്ടായിരുന്ന എല്ലാവരും കടലിലേക്ക് വീണു.
തൊട്ടടുത്തായുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ മിനിറ്റുകൾക്കകം അപകടസ്ഥലത്തേക്ക് കുതിച്ചെത്തുകയും തുടർന്ന് രക്ഷാപ്രവർത്തകർ യാത്രക്കാരെയെല്ലാം കരയിലെത്തിക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന 36 പേരിൽ 21 പേർ രക്ഷപ്പെട്ടപ്പോൾ 15 വിനോദസഞ്ചാരികൾക്ക് ജീവൻ നഷ്ടമായി. മരിച്ചവരിൽ പത്ത് പേർ തമിഴ്‌നാട്ടിൽ നിന്നും, മൂന്ന് പേർ ആന്ധ്രാപ്രദേശിൽ നിന്നും, രണ്ട് പേർ കേരളത്തിൽ നിന്നുമുള്ളവരാണ്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏക ഇന്ത്യൻ യാത്രക്കാരനെക്കുറിച്ചുള്ള വിവരവും എംബസി പങ്കുവെച്ചു. ഇദ്ദേഹത്തെ വിജയകരമായി ഒരു മെഡിക്കൽ സർജറിക്ക് വിധേയനാക്കിയ ശേഷം, തുടർചികിത്സയ്ക്കായി ഫു ക്വോക്കിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി എംബസി അറിയിച്ചു.










0 comments