print edition മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് പൂട്ട്; ചികിത്സാ സഹായം നിലച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അഭയമറ്റവർക്കും തീരാരോഗികൾക്കും അടിയന്തര ആശ്വാസമായിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്)യിൽനിന്നുള്ള ചികിത്സാസഹായം നിലച്ചു. നിലവിലുള്ള സുതാര്യമായ വിതരണരീതി അട്ടിമറിച്ച് വൻഅഴിമതിക്കാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.
യുഡിഎഫ് സർക്കാർ വന്നശേഷവും എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പരിശോധനയ്‌ക്ക് താഴേത്തട്ടിലേക്ക് പോയതുമടക്കം ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. എന്നാൽ, നൂറുദിന പരിപാടിയുടെ ലേബലിൽ കോൺഗ്രസ് പ്രവർത്തകർ നേരിട്ട് അപേക്ഷ സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കുന്നുണ്ട്.
2011–16 യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയിലെ പണം കമീഷൻ വ്യവസ്ഥയിലാണ് വിതരണം ചെയ്‌തത്. രോഗിക്ക് പണം ലഭിക്കുമ്പോൾ, അപേക്ഷ വാങ്ങിയ കോൺഗ്രസ് പ്രവർത്തകർ കമീഷൻ വാങ്ങുന്നതായിരുന്നു രീതി. സിഎംഡിആർഎഫിൽനിന്ന് ചികിത്സാസഹായ വിതരണത്തിലെ നിലവിലുള്ള കുറ്റമറ്റ സംവിധാനം തകർത്ത് കമീഷൻ രീതി തിരികെക്കൊണ്ടുവരാനാണ് ശ്രമം. എംഎൽഎമാർ മുഖേനയും ഓൺലൈനായും പ്രതിമാസം പതിനായിരത്തോളം അപേക്ഷയാണ് ലഭിച്ചിരുന്നത്. നടപടിയില്ലാത്തതിനാൽ പുതിയ അപേക്ഷകൾ സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
ഡാറ്റാ എൻട്രി നടക്കാത്തതിനാൽ വെബ്‌സൈറ്റിൽ പഴയ കണക്കാണുള്ളത്. അപേക്ഷകളുടെ പുതിയ വിവരം ലഭ്യമല്ല. പോർട്ടൽ പരിഷ്‌കരണവും ജീവനക്കാരുടെ ക്ഷാമവുമാണ് കാരണമെന്നാണ് എംഎൽഎമാർക്ക് കിട്ടുന്ന മറുപടി. എന്നാൽ, പോർട്ടൽ തന്നെ ഇല്ലാതാകുമെന്നാണ് വിവരം.
2016–21 ൽ 5716കോടി രൂപയും 2021–25ൽ ഡിസംബർ 31വരെ 2569.15കോടി രൂപയും ചികിത്സാ സഹായത്തിനും മറ്റു ദുരിതാശ്വാസ പദ്ധതികൾക്കുമായി എൽഡിഎഫ് സർക്കാർ സിഎംഡിആർഎഫിൽനിന്ന് നൽകിയിരുന്നു.
2011-–16ൽ യുഡിഎഫ് സർക്കാർ ചെലവഴിച്ചത് 809കോടി രൂപ മാത്രം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെട്ടിക്കിടന്ന ചികിത്സാ സഹായത്തിനുള്ള 30,000 അപേക്ഷകളിൽ എൽഡിഎഫ് സർക്കാരാണ് പണം കൈമാറിയത്. ആവശ്യത്തിന്റെ ഗൗരവമനുസരിച്ച് അയ്യായിരം മുതൽ മൂന്നുലക്ഷം രൂപവരെ സഹായം ഉടൻ ലഭിക്കുന്ന ഓൺലൈൻ രീതിയാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. അർഹർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിച്ചിരുന്നു.










0 comments