മെറ്റയുടെ വിശദീകരണത്തിൽ വിചിത്രന്യായവുമായി മുഖ്യമന്ത്രി; പോസ്റ്റ് നീക്കുന്നത് എല്ലായിടത്തുമുണ്ടെന്നും മറുപടി

വി ഡി സതീശൻ.
തിരുവനന്തപുരം: തനിക്കെതിരായ വാർത്താ ഉള്ളടക്കങ്ങൾ മെറ്റയെ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽനിന്ന് നീക്കം ചെയ്തതിൽ വിചിത്രന്യായവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മെറ്റയോട് സര്ക്കാരോ പൊലീസോ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഔദ്യോഗിക നിർദേശപ്രകാരം തന്നെയാണ് ഉള്ളടക്കങ്ങൾ നീക്കിയതെന്നാണ് മെറ്റയുടെ വിശദീകരണം സംബന്ധിച്ച ചോദ്യത്തോട് കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
മെറ്റയുടെ ബന്ധപ്പെട്ട് ഒരു ആശയവിനിമയവും സർക്കാർ നടത്തിയിട്ടില്ല. ഒരു ഉള്ളടക്കവും നീക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ഇന്ത്യയിൽ മുഴുവൻ നടക്കുന്നുണ്ട്. മെറ്റയുടെ വിശദീകരണത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടാണെന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
മുഖ്യമന്ത്രിയെ വിമർശിച്ച വാർത്താ ഉള്ളടക്കങ്ങൾ മെറ്റ നീക്കിയത് സാങ്കേതിപ്പിഴവ് മൂലമാണെന്ന പ്രചാരണം വലതുപക്ഷമാധ്യമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഔദ്യോഗികമായി ആവശ്യപ്പെട്ടത് പ്രകാരമാണ് വാർത്താകാർഡുകൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടർ ടിവിക്ക് നൽകിയ മറുപടിയിൽ മെറ്റ അറിയിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന വാർത്താകാർഡുകളായിരുന്നു റിപ്പോർട്ടറിൽനിന്നും മെറ്റ നീക്കം ചെയ്തതിൽ ഭൂരിഭാഗവും. ദേശാഭിമാനി, കൈരളി, ന്യൂസ് മലയാളം, ടി21 എന്നീ പേജുകളിൽനിന്നും കാർഡുകൾ നീക്കം ചെയ്തിരുന്നു.









0 comments