വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്: കർശന നിർദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പറുകളോ മറ്റ് രേഖകളോ സൂക്ഷിച്ചിട്ടുള്ള മുറികൾ തുറക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ കർശന നിർദേശം നൽകി. പേരാമ്പ്ര, നെന്മാറ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
വോട്ടെണ്ണൽ നടപടികളുടെ സുതാര്യത ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ച ജെഡിടി ഇസ്ലാം ഹയർ സെക്കൻ്ററി സ്‌കൂളിലെ മെറ്റീരിയൽ റൂം തുറന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ, ഇത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം അല്ലെന്നും സീൽ ചെയ്ത മുറിയായിരുന്നില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വിശദീകരിച്ചു. എൻകോർ സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി പ്രിസൈഡിങ് ഓഫീസർമാരുടെ ഡയറി പരിശോധിക്കാനാണ് ഏപ്രിൽ 20-ന് മുറി തുറന്നത്.
എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടിയെന്നും ഉച്ചയ്ക്ക് 1.50-ഓടെ മുറി തിരികെ പൂട്ടിയെന്നും കളക്ടർ വ്യക്തമാക്കി. ഇവിഎമ്മുകളും വിവിപാറ്റുകളും സൂക്ഷിച്ചിരിക്കുന്ന ഒന്നാം നിലയിലെ അതീവ സുരക്ഷാ സ്‌ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
എങ്കിലും, ആശങ്കകൾ ഒഴിവാക്കാൻ വോട്ടെണ്ണൽ ദിവസം വരെ ഇത്തരം മുറികൾ തുറക്കുന്നത് ഒഴിവാക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പുതിയ ഉത്തരവ്.









0 comments