സംസ്ഥാനത്ത് 500-ലേറെ പുതിയ തസ്തികകൾ, ശമ്പള പരിഷ്കരണം: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലും പിഎസ്‌സിയിലും ജുഡീഷ്യറിയിലുമായി 523 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്പോർട്സ് ക്വാട്ട നിയമനങ്ങളിൽ വിപ്ലവകരമായ പരിഷ്കരണം കൊണ്ടുവരുന്നതിനൊപ്പം വിവിധ മേഖലകളിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
താൽക്കാലിക തസ്തികകളില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II തസ്തികകൾ സൃഷ്ടിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജോയിന്റ് സെക്രട്ടറി മുതൽ സെക്യൂരിറ്റി ഗാർഡ് വരെ വിവിധ വിഭാഗങ്ങളിലായി 35 പുതിയ തസ്തികകൾ അനുവദിച്ചു.
കോടതി നടപടികൾ വേഗത്തിലാക്കാൻ ജൂനിയർ സൂപ്രണ്ട്, ബെഞ്ച് ക്ലർക്ക് ഉൾപ്പെടെ 52 തസ്തികകൾ കൂടി സൃഷ്ടിച്ചു. 2020-24 കാലയളവിലെ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിന് 243 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ എന്നിവ കൂടി യോഗ്യതയായി പരിഗണിക്കും.
ഉത്തേജക മരുന്ന് വിവാദത്തിൽ ഉൾപ്പെട്ടവർക്ക് ശിക്ഷാ കാലയളവിന് ശേഷം മറ്റ് നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിയമനത്തിന് അർഹതയുണ്ടാകുമെന്ന ഭേദഗതിയും വരുത്തി. കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണവും എൽബിഎസ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർക്ക് എഐസിടിഇ ഏഴാം ശമ്പള പരിഷ്കരണവും അനുവദിച്ചു.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 58-ൽ നിന്ന് 60 വയസ്സായി ഉയർത്തി. സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യവെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലി നൽകാൻ തീരുമാനിച്ചു. മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയിഡഡ് പദവി നൽകും.
സിവിൽ സർവീസ് കോർപ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടിയിൽ നിന്ന് 3500 കോടിയായി ഉയർത്തി. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ജർമ്മനിയിലെ കെഎഫ്ഡബ്ല്യു ബാങ്കിൽ നിന്നും വായ്പ സ്വീകരിക്കും. പത്തനംതിട്ട ആവണിപ്പാറ ട്രൈബൽ കോളനി പാലം (2.19 കോടി), കാസർകോട് മുനമ്പം പാലം (22.11 കോടി) എന്നിവയുടെ നിർമ്മാണത്തിന് ഭരണാനുമതി നൽകി.
പിഎസ്‌സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാൽ അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പിഎസ് സൈജുവിന് എറണാകുളം ജില്ലയിൽ എൽഡി ക്ലർക്കായി നിയമനം നൽകാനും മാനുഷിക പരിഗണന വെച്ച് മന്ത്രിസഭ തീരുമാനിച്ചു.










0 comments