അടിയന്തര വൈദ്യസഹായം ലഭിച്ചില്ല; നീന്തൽക്കുളത്തിനരികില്‍ കുഴഞ്ഞുവീണ് 15കാരൻ മരിച്ചു

ലുധിയാന: സുഹൃത്തുക്കൾക്കൊപ്പം നീന്താൻ പോയ 15കാരൻ നീന്തൽക്കുളത്തിനരികിൽ കുഴഞ്ഞുവീണ് മരിച്ചു. ലുധിയാനയിലെ ബിന്ദ്ര കോളനി സ്വദേശിയായ വംശാണ് മരിച്ചത്.
നീന്തൽക്കുളങ്ങളിൽ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളും ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമല്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന ആരോപണവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തി.
ആഗസ്ത് 29നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നീന്തൽ കഴിഞ്ഞ് വംശ് സുഹൃത്തിനൊപ്പം കുളത്തിനരികിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാം. പൂളിൽ കുളിച്ച ശേഷം പുറത്തിറങ്ങി സുഹൃത്തിനൊപ്പം ഇരിക്കുമ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അസ്വസ്ഥത തോന്നി എഴുന്നേറ്റു നടക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് തിരികെ വന്ന് ഇരിക്കുകയും ഉടൻ തന്നെ ബോധരഹിതനായി വീഴുകയുമായിരുന്നു.
വംശ് ദീർഘനാളായി ഹൃദ്രോഗത്തിന് ഡൽഹി എയിംസിൽ (AIIMS) ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകാനും സിപിആർ (CPR) നൽകാനും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയന്തര വൈദ്യസഹായമോ പരിശീലനം ലഭിച്ച ഫസ്റ്റ് എയ്ഡ് ജീവനക്കാരോ പൂൾ പരിസരത്ത് ഉണ്ടായിരുന്നില്ലെന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.









0 comments