ad
Deshabhimani

വനിതാ ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ; 7 വിക്കറ്റ് ജയം

India

Photo:BCCI

വെബ് ഡെസ്ക്

Published on Sep 05, 2026, 10:25 PM | 1 min read

ദുബായ് : വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ മിന്നുന്ന വിജയം. പാകിസ്ഥാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം 8.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിജയത്തോടെ ഇന്ത്യ ടൂർണമെന്റിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (18) ദീപ്തി ശർമ്മയും (12) പുറത്താകാതെ നിന്ന് വിജയം സമ്മാനിച്ചു. ഷഫാലി വർമ്മ 12 റൺസും സ്മൃതി മന്ദാന 9 റൺസുമെടുത്ത് പുറത്തായി.


ദുബായിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 18.1 ഓവറിൽ വെറും 55 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. 3 വിക്കറ്റ് വീതം വീഴ്ത്തിയ പ്രേമ റാവത്തും ശ്രീ ചരണിയുമാണ് പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ദീപ്തി ശർമ്മ രണ്ടും ഷഫാലി വർമ്മ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നൽകി. 14 റൺസെടുത്ത ഷവാൽ സുൽഫിക്കറും 13 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിയും ഒഴികെ പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ ഫാത്തിമ സന ഉൾപ്പെടെ നാല് താരങ്ങളാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്.


വനിതാ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 2024ൽ ദുബായിൽ വെച്ച് തന്നെ ന്യൂസിലാൻഡിനെതിരെ വഴങ്ങിയ 56 റൺസായിരുന്നു ഇതിനുമുമ്പുള്ള കുറഞ്ഞ സ്കോർ. ഇന്ത്യക്കെതിരെ പാകിസ്ഥാൻ വഴങ്ങുന്ന ഏറ്റവും താഴ്ന്ന സ്കോറും ഇതുതന്നെയാണ്. പാകിസ്ഥാനായി ക്യാപ്റ്റൻ ഫാത്തിമ സന 3 വിക്കറ്റുകൾ നേടി. ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇതുവരെ നടന്ന നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യ 7 ജയങ്ങൾ നേടിയപ്പോൾ പാകിസ്ഥാന് ഒരു തവണ മാത്രമാണ് ജയിക്കാനായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home