പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാഗത്തിന് 40 വയസ്

തിരുവനന്തപുരം: സർക്കാർ ജോലിയെന്ന സ്വപ്‌നത്തിന് മുന്നിൽ പ്രായം തടസ്സമായിനിന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശ്വാസമേകി സംസ്ഥാന സർക്കാർ. പിഎസ്‍സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കാൻ ചൊവ്വാഴ്‌ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധിയാണ് 36ൽ നിന്ന് 40 ആക്കിയത്. പുതിയ തീരുമാന പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും മറ്റ് സംവരണ വിഭാഗക്കാർക്ക് 43 വയസ്സുവരെയും അപേക്ഷിക്കാം.
നിലവിൽ ഈ വിഭാഗങ്ങളുടെ പ്രായപരിധി യഥാക്രമം 41, 39 എന്നിങ്ങനെയായിരുന്നു. യൂണിഫോം തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാല് വയസ്സുകൂടി വർധിപ്പിക്കും. വിശദമായ വിജ്ഞാപനം ഉടൻ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കും. പെൻഷൻ പ്രായം 55ൽനിന്ന് 56 ആക്കിയപ്പോൾ പിഎസ്‍സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35ൽ നിന്ന് 36 ആക്കിയിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുംമുമ്പ് 56 വയസ്സായിരുന്നു വിരമിക്കല്‍ പ്രായം.
പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. എന്നാൽ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വന്നപ്പോൾ 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കി വര്‍ധിപ്പിച്ചു. ഇതിന് ആനുപാതികമായാണ് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തിയത്. പ്രായപരിധി ഉയർത്തണമെന്ന് ചേലക്കര എംഎൽഎ യു ആർ പ്രദീപ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. പ്രായപരിധി കണക്കാക്കുന്നത് ഇങ്ങനെ പിഎസ്‌സിയിലേക്ക് വിവിധ തസ്‌തികകളിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കണക്കാക്കുന്നത് വിജ്ഞാപന വർഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ്.
അതായത് ഈ വർഷം അപേക്ഷ ക്ഷണിക്കുന്ന തസ്‌തികകൾക്കെല്ലാം 2026 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രായം കണക്കാക്കുക. ഉദാഹരണത്തിന് തസ്‌തികകളിൽ 18–40 ആണ് പ്രായപരിധിയെങ്കിൽ ജനുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. എന്നാൽ 40 വയസ് തികയാനും പാടില്ല.










0 comments