കെഎസ്ആർടിസിയെ ചേർത്തുപിടിച്ച് സർക്കാർ; തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതിരോധം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാരിന്റെയും വലതുപക്ഷത്തിന്റെയും നയങ്ങൾക്ക് ബദലായി കെഎസ്ആർടിസിയെ സർക്കാർ ചേർത്തുപിടിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനായി പ്രതിമാസം 125 കോടി രൂപ വീതം സർക്കാർ നൽകുന്നുണ്ട്. എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് ഒന്നാം പിണറായി സർക്കാർ 5002 കോടി രൂപയുടെ സഹായം നൽകിയപ്പോൾ, രണ്ടാം പിണറായി സർക്കാർ ഇതുവരെ 8525.43 കോടി രൂപയാണ് അനുവദിച്ചത്. പൊതുഗതാഗത സംവിധാനത്തെ തകർക്കാതെ സംരക്ഷിക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
വർക്ക്‌ഷോപ്പുകളുടെയും ഡിപ്പോകളുടെയും നവീകരണത്തിന് 45 കോടി രൂപ. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ നവീകരണത്തിന് 12 കോടി രൂപ. ഡീസൽ ബസുകൾ വാങ്ങുന്നതിന് 127 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ക്രിയാത്മകമായ ഇടപെടലുകൾ തുടരുമെന്ന് മന്ത്രി ഉറപ്പുനൽകി.











0 comments