ക്ഷേമത്തിനും വികസനത്തിനും ഊന്നൽ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, എക്കാലത്തെയും പോലെ ക്ഷേമപ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസമേകുന്ന ജനകീയ ബജറ്റായിരിക്കും ഇതെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ വർധനവുണ്ടാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്ന പ്രധാന കാര്യം.
കൂടാതെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഡി.എ കുടിശ്ശിക, പുതിയ പെൻഷൻ പദ്ധതി സംബന്ധിച്ച പ്രഖ്യാപനങ്ങൾ എന്നിവയും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നലെ സഭയിൽ സമർപ്പിച്ചിരുന്നു.
കാർഷിക, വ്യവസായ മേഖലകളിൽ മികച്ച വളർച്ച രേഖപ്പെടുത്തിയത് സർക്കാരിന് ആത്മവിശ്വാസം നൽകുന്നുണ്ട്. അതേസമയം, കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവുകൾ പരിഹരിക്കാൻ തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങളും ബാലഗോപാലിന്റെ ആറാമത്തെ ബജറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.










0 comments