നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാൻ നാളെ കൂടി അവസരം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സ്ഥാനാർത്ഥികൾക്ക് നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ വരണാധികാരികൾക്ക് മുമ്പാകെ പത്രിക സമർപ്പിക്കാം. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുക.
വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ട്. ഇതോടെ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം വ്യക്തമാകും. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 537 പത്രികകളാണ് ലഭിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം നാളെ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നാണ് പര്യടനത്തിന് തുടക്കമിടുന്നത്. ഏപ്രിൽ 3 വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയിൽ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, വിജൂ കൃഷ്ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. സ്ഥാനാർത്ഥി ചിത്രം തെളിയുന്നതോടെ വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാകുമെന്നുറപ്പാണ്.










0 comments