print edition ജനവിധി അറിയാൻ ഏഴുനാൾ; 47 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ

കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടി സ്കൂളിലെ സ്ട്രോങ് റൂം കേന്ദ്രസേനയുടെ കാവലിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഇനി ഏഴുനാൾ മാത്രം. സംസ്ഥാനത്തെ 47 കേന്ദ്രങ്ങളിലായി മെയ് നാലിന് രാവിലെ എട്ടിന് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തുടങ്ങും.
രാവിലെ ഏഴോടെ സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. ഇതിനുശേഷമേ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ എണ്ണിത്തുടങ്ങൂ. തെരഞ്ഞെടുപ്പ് കമീഷൻ സൈറ്റിൽ ഓരോ ഘട്ടത്തിലെയും സ്ഥിതി അറിയാനാകും.
പഴുതടച്ച സുരക്ഷയും ക്രമീകരണങ്ങളുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കുക. റിട്ടേണിങ് ഓഫീസർക്കും ഒബ്‌സർവർക്കും മാത്രമേ മൊബൈൽ ഫോൺ അനുവദിക്കൂ. മറ്റു ഉദ്യോഗസ്ഥരുടെ ഫോണുകൾ സൂക്ഷിക്കാൻ കവാടത്തിൽ കൗണ്ടറുകളുണ്ടാകും. ടേബിളുകൾ സിസിടിവി നിരീക്ഷണത്തിലാകും. വിവരങ്ങൾ യഥാസമയം ലഭ്യമാക്കാൻ മീഡിയ സെന്ററും പ്രവർത്തിക്കും. വോട്ടെണ്ണൽ പൂർത്തിയായാൽ ഓരോ മണ്ഡലത്തിലും നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.
അതേസമയം കൃത്യസമയത്ത് തപാൽ ബാലറ്റുകൾ എത്തിക്കാത്തതിനാൽ 20,000ലേറെ ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായിട്ടില്ല. ഇതിനെതിരെ സർവീസ് സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.








0 comments