പിഎംശ്രീയിൽ സർക്കാരിനെതിരെ ഒളിയമ്പുമായി വേണുഗോപാൽ; "കോടികൾ നഷ്ടമാകുമെന്ന് പർവതീകരിച്ച് പറയുന്നു''

ന്യൂഡല്‍ഹി : പിഎം ശ്രീ പദ്ധതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പിഎംശ്രീയിലൂടെ കാവിവത്ക്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് സമ്മതിച്ച വേണുഗോപാല്‍ പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നുള്ളത് പര്‍വതീകരിച്ച് പറയുന്നതയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് വേണുഗോപാലിന്‍റെ പ്രതികരണം. പിഎം ശ്രീ വിഷയത്തിൽ സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാളിയതിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കിയില്ല. ബാലിശമായ ആരോപണങ്ങളിൽ മറുപടിയില്ലായെന്ന് പറഞ്ഞ് തടിയൂരാനാണ് വേണുഗോപാൽ ശ്രമിച്ചത്. ദേശീയ വിഷയങ്ങളിൽ പ്രതികരണം നടത്താനാണ് താൻ എത്തിയിരിക്കുന്നതെന്ന് പറഞ്ഞ് കേരളത്തിലെ മഴക്കെടുതിയെക്കുറിച്ചുള്ള ചോദ്യങ്ങളെ പാടെ അവഗണിക്കുകയായിരുന്നു. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമായോ എന്ന ചോദ്യം കേട്ടയുടൻ ഇനിയൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് തടിയൂരുകയും ചെയ്തു. മഴക്കെടുതിയെക്കുറിച്ചോ അതിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചോ സംസാരിക്കാനും വേണുഗോപാൽ തയ്യാറായില്ല.










0 comments