print edition കഴക്കൂട്ടത്ത് ആരോഗ്യം ‘പവർഫുൾ’

പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ
എസ് ഒ ദിനു
Published on Mar 28, 2026, 12:00 AM | 2 min read
കഴക്കൂട്ടം: ആരോഗ്യസംരക്ഷണരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷക്കാലം കഴക്കൂട്ടം മണ്ഡലത്തിൽ നടപ്പാക്കിയത്. പൊതുജനാരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ നടത്തിയ മാറ്റങ്ങളുടെ ഗുണഫലങ്ങൾ അറിഞ്ഞവരിൽ ഏറെ മുന്നിലാണ് കഴക്കൂട്ടം നിവാസികൾ. സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പാങ്ങപ്പാറയിൽ. 1960കളിൽ മെഡിക്കൽ കോളേജിന്റെ അനെക്സായി പ്രവർത്തനം തുടങ്ങിയ ‘കമ്പിക്കകം’ എന്ന വിളിപ്പേരുണ്ടായിരുന്ന ആശുപത്രിയാണ് ഇന്ന് സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററായി മാറിയത്.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായി 27 തസ്തികകൾ സൃഷ്ടിച്ചു. ആധുനിക ലാബ് സൗകര്യവും കിടത്തിച്ചികിത്സാസംവിധാനങ്ങളും ഒപി സൗകര്യങ്ങളും ഒരുക്കി. പുതിയ ഇരുനിലക്കെട്ടിടത്തിനായി 4.25 കോടി രൂപ അനുവദിച്ചതിനാൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ, അധിക ഓഫീസ് സമയം, രോഗീസൗഹൃദ അന്തരീക്ഷം, ആധുനികരീതിയിലുള്ള കാത്തിരിപ്പുമുറികൾ, ശുചിമുറികൾ, ലബോറട്ടറി സൗകര്യങ്ങൾ, വാഹന പാർക്കിങ് എന്നിവയും ഒരുക്കി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, കേരള സ്റ്റേറ്റ് ഹെൽത്ത് സർവീസ്, തിരുവനന്തപുരം കോർപറേഷൻ എന്നിവയുടെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം. അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ആറ് ഡോക്ടർമാരും ഒരു ഹെഡ് നഴ്സ് ,10 സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരുണ്ട്.
ഒപി വിഭാഗം, നേത്ര, ദന്ത, ശിശുരോഗം, ഗൈനക്കോളജി, ത്വക്ക് രോഗം, മനോരാഗം, ശ്വാസ് ക്ലിനിക്, ജീവിതശൈലി–യോഗ ക്ലിനിക്, പ്രതിരോധ കുത്തിവയ്‌പുകൾ, അനുയാത്ര - കുട്ടികളുടെ ക്ലിനിക്, ലാബ്, ഫാർമസി, കമ്യൂണിറ്റി മെഡിസിൻ, എൻസിഡി ക്ലിനിക് എന്നിവയും കുഞ്ഞുങ്ങൾക്കുള്ള എല്ലാ വാക്സിനേഷനുകളും ക്ഷയരോഗവും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി പ്രത്യേകം സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും കടിയേൽക്കുന്നവർക്ക് വാക്സിനേഷനും പ്രത്യേക ചികിത്സയുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള സ്പെഷ്യലിസ്റ്റുകൾ നേരിട്ട് നടത്തുന്ന ‘ശ്വാസ് ആശ്വാസ്’ ക്ലിനിക്കുകളും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെയുണ്ട്.
മണ്ഡലത്തിലെ 20 നഗരസഭാ വാർഡുകളിലെയും പോത്തൻകോട് ബ്ലോക്കിലെ പകുതിയിലധികം വരുന്ന പഞ്ചായത്ത് പ്രദേശവാസികളുടെയും പ്രധാന ചികിത്സാകേന്ദ്രമാണ് പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ. ഒപി വിഭാഗത്തിനുപുറമെ 24 മണിക്കൂർ കിടത്തി ചികിത്സയും സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനവും ചേർന്ന ഈ സ്ഥാപനത്തിൽ ദിവസവും 600 മുതൽ 800 വരെ രോഗികളാണ് ചികിത്സ തേടുന്നത്.
ഹെൽത്ത് സെന്റർപദ്ധതികൾ
■ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ (6.75 കോടി)
■ കടകംപള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി - പുതിയ കെട്ടിടം നിർമാണത്തിന് (5 കോടി)
■ ചെറുവിക്കൽ ഹെൽത്ത് സെന്റർ പുതിയ കെട്ടിടം (50 ലക്ഷം)
■ പോങ്ങുമ്മൂട് ഹെൽത്ത് സെന്റർ പുതിയ കെട്ടിടം (50 ലക്ഷം)
■ വേളി ഹെൽത്ത് സെന്റർ (14 ലക്ഷം)
■ മെഡി. കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി
■മാസ്റ്റർ പ്ലാൻ പദ്ധതി (കിഫ്ബി:}717.29 കോടി)
■ നൂതന എമർജൻസി കെയർ ആൻഡ് ട്രോമ കെയർ - (33 കോടി)
■ മെഡി. കോളേജ് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (10 കോടി)
■ മെഡി. കോളേജ് റിങ് റോഡ് - (10 കോടി)
എല്ലാ മരുന്നുകളും ഇവിടെയുണ്ട്
ആവശ്യമായ എല്ലാ മരുന്നുകളും ഇവിടെനിന്ന് കിട്ടുന്നുണ്ട്. പുറത്തുനിന്ന് ഒന്നും വാങ്ങിക്കേണ്ട. എപ്പോൾ വന്നാലും ഡോക്ടർമാരുണ്ട്. മിതമായ നിരക്കിൽ ലാബ് പരിശോധനകളും. ടി കൃഷ്ണകുമാരി, പുതുവൽ പുത്തൻവീട്
സർക്കാരിന് അഭിനന്ദനം
കിടത്തിച്ചികിത്സ വേണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയ്ക്ക് നിവേദനം നൽകി. അദ്ദേഹം മെഡിക്കൽ കോളേജുമായി ഇടപെട്ട് ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ ഉയർത്തി കിടത്തിച്ചികിത്സ ആരംഭിച്ചു. സ്പെഷ്യൽ ഡോക്ടർമാരും കണ്ണാശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുമുണ്ട്. കൂടാതെ പുതിയൊരു കെട്ടിടത്തിന്റെ പണിയും നടക്കുന്നു. സാധാരണക്കാരോടൊപ്പം നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. സുകുമാരൻനായർ മഠത്തിൽവീട്, പാങ്ങപ്പാറ











0 comments