അപകടത്തിൽപ്പെട്ട യുവതിക്ക് ലൈംഗികാതിക്രമം: കൂടുതൽ വകുപ്പുകൾ ചേർത്തേക്കും

Representative Image | AI
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷാപ്രവർത്തകനായെത്തിയ വ്യാപാരി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വീണ്ടും മൊഴിയെടുത്തു. കാലിലും തോളിലും താടിയെല്ലിലും പരിക്കേറ്റ യുവതി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കായംകുളം ഡിവൈഎസ്‌പി ടി ബിനുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷകസംഘം വിശദമൊഴിയെടുത്തത്. ആശുപത്രിയിൽ യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയതും പണം വാഗ്‌ദാനം ചെയ്‌തതും ഉൾപ്പെടെ സംഭവങ്ങളിൽ മൊഴി രേഖപ്പെടുത്തി.
ബുധനാഴ്‌ച യുവതിയുടെ വൈദ്യപരിശോധന നടത്തും. ഡോക്‌ടർ ഉൾപ്പെടെ ആശുപത്രി ജീവനക്കാരും ഒപ്പം സഞ്ചരിച്ചവരുമടക്കം 12 പേരുടെ മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും ഇവരുടെ മൊഴിയെടുക്കും. ആശുപത്രിയിലെയും സംഭവസ്ഥലത്തെയും ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. പ്രതിയ്‌ക്കെതിരെ ഭീഷണിപ്പെടുത്തലടക്കം കൂടുതൽ വകുപ്പുകൾ ചേർത്തേക്കും.
കൊല്ലം സ്വദേശിനിയും തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയുമായ യുവതി കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി മടങ്ങുമ്പോഴാണ് ദുരനുഭവമുണ്ടാകുന്നത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഏപ്രിൽ മൂന്നിന് രാത്രി കായംകുളം കെപിഎസി ജങ്‌ഷനിൽ അപകടത്തിൽപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് എത്തിയ സിനിൽ സവാദ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ വാഹനത്തിൽ കയറ്റുന്നതിനിടെ ഉപദ്രവിക്കുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്കിടെ ഇക്കാര്യം ഡോക്‌ടറെയും ജീവനക്കാരെയും അറിയിച്ചു. യുവതിയെ പിന്തുടർന്നെത്തിയ പ്രതി സംഭവം പുറത്തുപറയരുതെന്നും ഡിസ്ചാർജ് വാങ്ങി കൊല്ലത്തേക്ക് പോകണമെന്നും ഭീഷണിപ്പെടുത്തി. കേസ് ഒഴിവാക്കാൻ ഇയാളുടെ സുഹൃത്ത് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.










0 comments