print edition കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ 43.7 ലക്ഷം കുടുംബങ്ങള്‍

തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ പരിരക്ഷ ഉറപ്പാക്കി 43.7 ലക്ഷം കുടുംബങ്ങള്‍. പദ്ധതിവഴി അഞ്ചുലക്ഷം രൂപയുടെ ചികിത്സയാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7627 കോടിയുടെ സൗജന്യചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64,075 പേര്‍ക്ക് 593 കോടിയുടെ സൗജന്യചികിത്സയും നല്‍കി.
പൊതു– സ്വകാര്യ മേഖലകളില്‍നിന്ന് എംപാനല്‍ ചെയ്ത 591 ആശുപത്രികളിലൂടെയാണ് സേവനം. കാസ്പ് ഗുണഭോക്താക്കള്‍ അല്ലാത്തതും മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണത്തേക്ക് രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ നൽകുന്നു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്നുലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കും.
എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ദിനാചരണ സന്ദേശത്തില്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. മൂന്നുവര്‍ഷവും രാജ്യത്ത് കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനായിരുന്നു. അഞ്ചു വര്‍ഷത്തില്‍ 25.17 ലക്ഷം പേര്‍ക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു. ദിശ ഹെല്‍പ് ലൈന്‍: 1056/104.










0 comments