ad
Deshabhimani

print edition ദക്ഷിണേന്ത്യയിലെ ഏറ്റവും വലുത്‌; ഉ‍ൗരാളുങ്കൽ പെരുമയുമായി കാസർകോട്ടെ ഒറ്റത്തൂൺ മേൽപ്പാലം

ULCCS.jpg

ദേശീയപാത 66ന്റെ ആദ്യറീച്ചായ തലപ്പാടി– ചെങ്കള പാതയിൽ കാസർകോട്‌ ട‍ൗണിലെ ഒറ്റത്തൂൺ മേൽപ്പാലം

വെബ് ഡെസ്ക്

Published on Jun 30, 2026, 12:26 AM | 1 min read

കാസർകോട്‌: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്‌)യുടെ പെരുമ എത്ര ഉയരത്തിലാണെന്നറിയാൻ കാസർകോട്ടെ ഒറ്റത്തൂൺ മേൽപ്പാലം കണ്ടാൽ മതി. വർഷം രണ്ടാകാറായി, ഒരുപോറലുമേൽക്കാതെ, നല്ല ഫിനിഷിങ്ങിൽ കാസർകോട്‌ ട‍ൗണിന്‌ മാറ്റുകൂട്ടി ഉയർന്നുനിൽക്കുകയാണ്‌ മേൽപ്പാലം. ദേശീയപാത 66ൽ ആദ്യ റീച്ചായ തലപ്പാടി– ചെങ്കള പാതയിൽ അതിശയിപ്പിക്കുന്ന നിർമാണമാണിത്‌. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലുതെന്ന ഖ്യാതിയിലാണിതിന്റെ നിൽപ്പ്‌.


ദേശീയപാതയിൽ സംസ്ഥാനത്ത്‌ ഈ റീച്ചിന്റെ നിർമാണമാണ് ആദ്യം കഴിഞ്ഞത്. അതിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ നാഷണൽ ഹൈവേ എക്സലൻസ് അവാർഡും ഉ‍ൗരാളുങ്കൽ സൊസൈറ്റിക്ക്‌ ലഭിച്ചു. ഇതെല്ലാം മറച്ചുവച്ചാണ്‌ കേരളത്തിന്റെ അഭിമാനമായ ഉ‍ൗരാളുങ്കുൾ സൊസൈറ്റിയെ മുമ്പ്‌ യുഡിഎഫ്‌ ആക്ഷേപിച്ചത്‌. എന്നാലിപ്പോൾ, ഉ‍ൗരാളുങ്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഒരുവിധ ക്രമക്കേടുമില്ലെന്ന്‌ യുഡിഎഫ്‌ സർക്കാർതന്നെ നിയമസഭയിൽ വ്യക്തമാക്കിയിരിക്കുകയാണ്‌.


39 കിലോമീറ്റർ ദൂരത്തിലാണ്‌ തലപ്പാടി– ചെങ്കള റീച്ച്‌. ഉ‍ൗരാളുങ്കൽ 1,703 കോടി രൂപ ചെലവിൽ സമയബന്ധിതമായി പ്രവൃത്തി തീർത്തു. അതിലാണ്‌ അഭിമാന സ്‌തംഭമായ ഒറ്റത്തൂൺ മേൽപ്പാലം. രണ്ടും മൂന്നും റീച്ചിൽ വൻകിട കരാറുകാരായ ‘മേഘ’യുടെ പണി ഒച്ചിഴയുംപോലെ നീളുന്പോഴാണ്‌ ഉ‍ൗരാളുങ്കലിന്റെ നിർമാണ കൃത്യതയും മേന്മയും നാടറിയുന്നത്‌. 1.12 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയുമുണ്ട്‌ കാസർകോട്‌ മേൽപ്പാലത്തിന്‌.


30 ഒറ്റത്തൂണുകളാണുള്ളത്‌. നാലു മുതൽ ഒമ്പതു മീറ്റർ വരെയാണ്‌ തൂണിന്‌ ഉയരം. തൂണുകൾക്കിടയിൽ 27 സ്‌പാനുണ്ട്‌. ദക്ഷിണേന്ത്യയിൽ വിശാഖപട്ടണം, മൈസൂരു–- ബംഗളൂരു ദേശീയപാത എന്നിവിടങ്ങളിലാണ്‌ ഒറ്റത്തൂൺ മേജർ മേൽപ്പാലങ്ങളുള്ളത്‌. ഇവിടെ പരമാവധി വീതി 26.5 മീറ്റർവരെയാണ്‌ . ആധുനിക നഗരസൗന്ദര്യത്തിന്‌ മാതൃകയാണ്‌ ഇത്തരം പാലങ്ങൾ. കൂടുതൽ സ്ഥലം അടിയിൽ കിട്ടുമെന്നതും നഗരത്തെ രണ്ടായി മുറിക്കില്ലെന്നതും പ്രത്യേകതയാണ്‌. വൻ സാങ്കേതിക സ‍ൗകര്യങ്ങളുള്ള കരാർ കന്പനികൾ മാത്രം ചെയ്യുന്ന നിർമാണമാണ്‌ ഉ‍ൗരാളുങ്കൽ കൃത്യതയോടെ പൂർത്തിയാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home