കാസർകോട് ലഹരിക്കേസ്: പ്രതികളെ രക്ഷിക്കാൻ കോൺഗ്രസ് നേതാവ് തന്നെ വക്കീൽ

കാസർകോട്: കാസർകോട് എംഡിഎംഎ കടത്തു കേസിൽ പ്രതികളെ സംരക്ഷിക്കാൻ നേരിട്ടിറങ്ങി കോൺഗ്രസ് നേതൃത്വം. പ്രതികൾക്കായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടം കോടതിയിൽ ഹാജരായതോടെ, കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പ് പുറത്തായി. മുഖ്യമന്ത്രി വി ഡി സതീശന്റെ മുൻ സോഷ്യൽ മീഡിയ കോഡിനേറ്റർ ഹുസൈൻ കേസിൽ പ്രധാന പങ്കാളിയാണെന്ന് കണ്ടെത്തിയിരുന്നു.
കേസിന്റെ തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാനും വസ്തുതകൾ തമസ്കരിക്കാനുമാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും, പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാക്ഷികളായി അവതരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.
പിന്നാലെയാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തന്നെ പ്രതികളുടെ അഭിഭാഷകനായി കോടതിയിലെത്തിയിരിക്കുന്നത്. കേസിൽ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിറക്കി.
എംഡിഎംഎയുമായി കാസർകോട് അറസ്റ്റിലായ മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള അടുപ്പത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഒൗദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസും നിയമസഭയിലെ ഓഫീസും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. ആ ഘട്ടത്തിലും ഇയാൾക്ക് ലഹരിക്കച്ചവടമുള്ളതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.










0 comments