കരുവാരക്കുണ്ട് കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല; പെൺകുട്ടി അമ്മയെ വിളിച്ചത് 16കാരന്റെ ഫോണിൽ നിന്ന്

വണ്ടൂർ (മലപ്പുറം): കരുവാരക്കുണ്ട് തൊടിയപ്പുലത്ത് ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ കൊലപാതകത്തിൽ 16കാരനല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥൻ. പ്രണയവുമായി ബന്ധപ്പെട്ട അസ്വാരസ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴം വൈകിട്ട് ആറോടെ ഫോണിൽ വിളിച്ച് ഉടൻ വീട്ടിലെത്തുമെന്ന് പെൺകുട്ടി അമ്മയെ അറിയിച്ചിരുന്നു. ഈ ഫോൺ 16കാരന്റെതാണെന്ന് കണ്ടെത്തി. ഫോൺ രേഖകൾ പരിശോധിച്ച് ഇരുവരും എവിടെയെല്ലാം പോയി എന്നത് അന്വേഷിക്കുമെന്നും മലപ്പുറം എസ്പി പഞ്ഞു. മാധ്യമങ്ങളോട് കേസിൻറെ വിശദാംശങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
കരുവാരക്കുണ്ട് കാളങ്കാവ് സ്വദേശിയായ പെൺകുട്ടി വ്യാഴം രാവിലെ സ്‌കൂളിലേക്ക് പോയശേഷം തിരിച്ചെത്തിയിരുന്നില്ല. അമ്മയുടെ പരാതിയിൽ പൊലീസ് ആൺസുഹൃത്തായ പ്ലസ്‌വൺ വിദ്യാർഥിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. വാണിയമ്പലം– തൊടിയപ്പുലം റെയിൽവേ സ്‌റ്റേഷനിടയിൽ പുള്ളിപ്പാടം ഭാഗത്ത് റെയിലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ വെള്ളി പകൽ പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിനുശേഷം പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി ആൺകുട്ടി മൊഴിനൽകി.
പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കൈകൾ പിറകിലേക്ക് കെട്ടിയ നിലയിലായിരുന്നു. സ്‌കൂൾ ബാഗും സമീപത്തുണ്ടായിരുന്നു. ആൺകുട്ടി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.











0 comments